അബുദാബി: രാജ്യത്തെ സ്കൂൾ പ്രവേശത്തിനുള്ള കുറഞ്ഞ പ്രായപരിധിയിൽ മാറ്റം നടപ്പാക്കുന്നു. 2026-2027 അധ്യയന വർഷം മുതൽ കിന്റർഗാർട്ടൻ, ഗ്രേഡ് 1 ക്ലാസുകളിലേക്കുള്ള പ്രായപരിധിയിലാണ് മാറ്റം വരുത്തിയയത്.
ഇതുപ്രകാരം പ്രവേശനം നേടുന്ന വർഷം ഡിസംബർ 31- നകം നിശ്ചിത പ്രായം തികയുന്ന കുട്ടികൾക്ക് സ്കൂളുകളിൽ ചേരാം. നിലവിൽ ഇത് ഓഗസ്റ്റ് 31 ആയിരുന്നു. അതായത് പ്രീ-കെജി (എഫ്.എസ്-1) ക്ലാസുകളിൽ ചേരാൻ ഡിസംബർ 31-നകം മൂന്ന് വയസ്സ് തികയണം.
കെജി-1 (എഫ്.എസ്-2) പ്രവേശനത്തിന് നാല് വയസ്സും കെജി-2 (ഇയർ-1) പ്രവേശനത്തിന് അഞ്ച് വയസ്സുമാണ് വേണ്ടത്. ഒന്നാം ഗ്രേഡിൽ (ഇയർ-2) ചേരുന്നവർക്ക് ആറ് വയസ്സ് തികഞ്ഞിരിക്കണം.
ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ അധ്യയനമാരംഭിക്കുന്ന സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമാണ് നിയമം ബാധകം. ഏപ്രിലിൽ ക്ലാസുകൾ ആരംഭിക്കുന്ന സ്കൂളുകളിൽ നിലവിലുള്ള മാർച്ച് 31 എന്ന തീയതിയിൽ മാറ്റമുണ്ടാകില്ല. പുതിയ അഡ്മിഷൻ എടുക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. അതേസമയം നിലവിൽ അധ്യയനം തുടരുന്നവർക്ക് പുതിയ രീതി ബാധകമല്ല. വിദേശത്തുനിന്നു വരുന്നവർക്കും മറ്റ് സ്‌കൂളുകളിൽനിന്നു മാറിവരുന്നവർക്കും അവർ അവസാനമായി പൂർത്തീകരിച്ച ക്ലാസ്, അക്കാദമിക് യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
അന്താരാഷ്ട്ര നിലവാരത്തിനൊപ്പം വിദ്യാഭ്യാസ നയങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബ്രിട്ടീഷ്, ഫ്രഞ്ച്, അമേരിക്കൻ ഉൾപ്പെടെയുള്ള എല്ലാ കരിക്കുലങ്ങൾക്കും പ്രായപരിധി ബാധകമാണ്.
നേരത്തേ ഓഗസ്റ്റ് 31 എന്ന തീയതി നിശ്ചയിച്ചിരുന്നപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ ഒരു വർഷം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. രക്ഷിതാക്കൾ ഏറെക്കാലമായി ഈ രീതിയിൽ മാറ്റം വരുത്തണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
പഠനനിലവാരം, കുട്ടികളുടെ ശാരീരികമാനസിക വളർച്ച എന്നിവയെ മുൻനിർത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ രീതികൾ നടപ്പാക്കുന്നത്.
Content Highlights: Abu Dhabi updates school admission age limits from Dec 31st for KG & Grade 1 starting 2026-27
Published: 18 Dec 2025, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented