കോഴിക്കോട്:  ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടെ പോലീസ് വൈറസിനെതിരെ മാത്രമല്ല മറ്റൊരു പോരാട്ടത്തില്‍ കൂടിയായിരുന്നു. നഗരത്തില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ താമസയിടങ്ങളില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തി മോഷണം നടത്തുന്ന ബ്ലാക്ക്മാനെ കീഴടക്കാനുള്ള പോരാട്ടത്തില്‍. ഒടുവില്‍ കസബ എസ്.ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തപ്പോള്‍ ബ്ലാക്ക്മാന്റെ പേരില്‍ നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഉള്ളത് പത്ത് മോഷണക്കേസുകള്‍. കണ്ണൂര്‍ പാറാട്ട് മുക്കം സ്വദേശിയായ അജ്മലാണ് ബ്ലാക്ക്മാന്‍ എന്ന പേരില്‍ കറങ്ങി നടന്ന് ഒടുവില്‍ പോലീസിന്റെ വലയിലായത്.

To advertise here,

placeholder
നഗരത്തിലെ സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍, വീടുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളാണ് ഇയാളുടെ പ്രിയപ്പെട്ട സ്ഥലങ്ങളെന്നാണ് പോലീസ് പറയുന്നു. രാത്രി നഗ്നനായി മുഖം മറിച്ചെത്തി സ്ത്രീകളെ അക്രമിക്കും. ലൈംഗിക വൈകൃതങ്ങള്‍ കാണിക്കും. പറ്റിയാല്‍ കൈയില്‍ കിട്ടുന്നത് മോഷ്ടിച്ച് സ്ഥലം വിടും. പരാതികള്‍ ശക്തമായതോടെയാണ് പോലീസ് ഏത് വിധേനയും ബ്ലാക്ക്മാനെ കീഴ്‌പ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് വെച്ചാണ് ഇയാളെ കസബ എസ്.ഐ സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. കസബ സ്റ്റേഷനില്‍ രണ്ട് കേസ്, ടൗണ്‍ സ്റ്റേഷനില്‍ ഏട്ട് കേസ്, നടക്കാവ് സ്റ്റേഷനില്‍ ഒരു കേസ് എന്നിങ്ങെനെയാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊയിലാണ്ടിയില്‍ ഒരു സ്ത്രീയെ  ബലാത്സംഗം ചെയ്ത ശേഷം മോഷണം നടത്തിയെന്ന കേസില്‍ കണ്ണൂരില്‍ ജയില്‍ ശിക്ഷയനുഭവിച്ച് വരികയായിരുരുന്നു അജ്മല്‍. ലോക്ക്ഡൗണിനു മുമ്പ് തടവുകാരെ പുറത്തുവിട്ട നടപടിയുടെ ഭാഗമായാണ് ഇയാള്‍ ജയില്‍മോചിതനായത്‌. പിന്നീട്  കോഴിക്കോട്ടെത്തി ആനിഹാള്‍ റോഡിനടത്തുള്ള ഒഴിഞ്ഞ വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി താമസമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ചെറുപ്പം മുതലേ രതിവൈകൃതം കാണിച്ച് പോന്നിരുന്ന ഇയാളുടെ ശല്യം സഹിക്കാതെ കുടുംബാംഗങ്ങള്‍ വിദേശത്തേക്ക് പറഞ്ഞയച്ചിരുന്നുവെങ്കിലും ഇതേ സ്വഭാവത്താല്‍ പിടിക്കപ്പെട്ടത് മൂലം നാടുകടത്തപ്പെട്ട് വീണ്ടും നാട്ടിലെത്തിയതാണ് പ്രതി. വീട്ടിലും ഇതേ സ്വഭാവം കാട്ടിയതിനാല്‍ വീട്ടുകാരും അടുപ്പിക്കാറുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.

നഗരത്തിലെ പതിനെട്ടിടങ്ങളില്‍ താന്‍ കയറിയിട്ടുണ്ടെന്നും ജനല്‍ച്ചില്ല്‌ തകര്‍ത്ത് ഓടിക്കളഞ്ഞിട്ടുണ്ടെന്നും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാര്‍ പുറകെ വരുമ്പോള്‍ കല്ലെടുത്ത് എറിഞ്ഞാണ് രക്ഷപ്പെടല്‍. ആശുപത്രികളിലും മറ്റും പുലര്‍ച്ചെ നഗ്നനായി എത്തി മോഷ്ടിക്കാറാണ് പതിവ്. താമസ സ്ഥലത്ത് നിന്നും മോഷ്ടിച്ച സ്വര്‍ണവളകള്‍ അടക്കം കണ്ടെത്താന്‍ കഴിഞ്ഞതായും പോലീസ് പറയുന്നുണ്ട്.

Content Highlights:Blackman Arrested In Kozhikode