കോഴിക്കോട്: ജില്ലയിലെ മലയോര ഗ്രാമമായ കൂമ്പാറയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാനെ പിടികൂടി. മഞ്ചേരി പട്ടിപ്പറമ്പ് സ്വദേശി പിന്‍സ് റഹ്മാനാണ് പിടിയിലായത്.  സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം, ഒറ്റയ്ക്ക് പോകുന്ന ആളുകളെ ഭയപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രധാന വിനോദം. രണ്ട് മാസത്തോളമായി തുടര്‍ന്നുവന്ന ബ്ലാക്ക്മാന്റെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി ആളെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. 

To advertise here,

പിന്‍സ് റഹ്മാനാണ് ബ്ലാക്ക്മാനായി രാത്രികാലങ്ങളില്‍ കറങ്ങിനടക്കുന്നതെന്ന് നാട്ടുകാര്‍ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇയാളെ താമസിക്കുന്ന മുറിയില്‍ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ മുറിയില്‍ തന്നെയുണ്ടെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കറുത്ത ട്രൗസറും കറുത്ത ഉടുപ്പും ധരിച്ച പിന്‍സ് റഹ്മാന്‍ നാട്ടുകാരുടെ മുന്നില്‍പ്പെട്ടത്. ഇതോടെ നാട്ടുകാര്‍ തന്നെ യുവാവിനെ കൈയോടെ പിടികൂടി തിരുവമ്പാടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

പോലീസ് സ്‌റ്റേഷനിലെത്തിച്ച് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് കാലമായതിനാല്‍ ഇയാളെ നിലവില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Content Highlights: blackman caught by people in koombara kozhikode