
18 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൈനികരായ ദിബില്‍ കുമാറും രാജേഷുമായിരുന്നില്ല അവര്‍. കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി 'പുതിയ' മനുഷ്യരായി ജീവിക്കുകയായിരുന്നു ദിബിലും രാജേഷും. ദിബില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്ന വിഷ്ണുവായി മാറി. അധ്യാപികയെ വിവാഹം ചെയ്തു. രാജേഷും ഒരു അധ്യാപികയെ വിവാഹം ചെയ്ത് കുടുംബസ്ഥനായി മാറിയിരുന്നു. രഞ്ജിനിയേയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയതെല്ലാം അവരുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു.
എന്നാല്‍ അജ്ഞാതനായ ഒരു 'മൂന്നാമനി'ല്‍ നിന്ന് സിബിഐ ചെന്നൈ യൂണിറ്റിലെ അംഗങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരം അവര്‍ ചെയ്ത കൊലപാതകത്തിന്റെ കുഴി തോണ്ടി പുറത്തെടുക്കുന്നതായിരുന്നു. . ഇരുവരുടേയും യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ച് അറിയാവുന്ന ഒരാള്‍, വിഷ്ണുവെന്ന പേരില്‍ ദിബില്‍ ഒളിച്ചുകഴിയുന്നത് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ സംഘം നിരീക്ഷണം ആരംഭിക്കുകയും 'വിഷ്ണു'വിനെ ചോദ്യം ചെയ്യുകയും ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യഥാര്‍ഥ പേരും വിലാസവും ദിബില്‍ പോലീസിന് കൈമാറി.
ഇതിന് കേരള പോലീസിന്റെ സഹായവും സിബിഐക്ക് ലഭിച്ചു. ദിബില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചാണ്. ദിബില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ചിത്രം രൂപമാറ്റം വരുത്തി ടെക്‌നിക്കല്‍ ഇന്റലിജന്‍സ് പരിശോധിച്ചു. ദിബില്‍ കുമാറിന്റെ ഫെയ്‌സ്ബുക്കിലെ വിവാഹ ഫോട്ടോയുമായി ഇതില്‍ ഒരു ചിത്രത്തിന് സാദൃശ്യം തോന്നി. ഇതോടെയാണ് വിഷ്ണു തന്നെയാണ് ദിബില്‍ കുമാര്‍ എന്ന നിഗമനത്തിലെത്തിയത്. ഈ വിവരം സിബിഐയ്ക്ക് കൈമാറി.
പഞ്ചാബില്‍ സൈന്യത്തില്‍ ജോലി ചെയ്യവേയാണ് ദിബില്‍ കുമാറും രാജേഷും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. തന്റെ പ്രശ്‌നങ്ങളെല്ലാം ദിബില്‍ രാജേഷുമായി പങ്കുവെച്ചിരുന്നു. രാജേഷ് നാട്ടില്‍ അവധിക്ക് എത്തിയപ്പോള്‍ ദിബില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പോയി കാണുകയും ചെയ്തു. പ്രസവത്തിനായി ആശുപത്രിയിലെത്തിയ രഞ്ജിനിയേയും അമ്മയേയും രാജേഷ് സന്ദര്‍ശിക്കുകയും കൊല്ലം സ്വദേശി അനില്‍ കുമാറാണ് എന്ന പേരില്‍ പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കൊല ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കി. ഇതിനായി ഇരുവരും നേരത്തെ തന്നെ അവധിയെടുത്തിരുന്നു. 2006 മാര്‍ച്ച് 14 വരെയായിരുന്നു ദിബില്‍ അവധി നല്‍കിയിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ കൊലപാതകത്തിനുശേഷം ഇയാള്‍ അവധി റദ്ദ് ചെയ്ത് ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വീട്ടിലേക്കെന്ന് പറഞ്ഞ് സൈനിക ക്യാമ്പ് വിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യുന്നുവെന്നും തന്റെ നിരപരാധിത്വം തെളിയിക്കണം എന്നും ആവശ്യപ്പെട്ടാണ് രണ്ടാം തവണ അവധി എടുത്തത്. പിന്നീട് തിരിച്ചുപോയതുമില്ല. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞ് രാജേഷ് താടി നീട്ടിവളര്‍ത്താനുള്ള അനുമതി മേലുദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ ശബരിമലയ്ക്ക് പോയിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാനാണ് താടി നീട്ടിവളര്‍ത്തിയതെന്നും മനസിലായി.
കൊലപാതകത്തിനുശേഷം ദിബില്‍ കുമാര്‍ തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. അത് രാജേഷിന്റെ അക്കൗണ്ടാണെന്ന് പിന്നീട് മനസിലായി. സുഹൃത്തിന്റെ കാര്‍ഡ് ഉപയോഗിച്ച് ദിബില്‍ പണം പിന്‍വലിച്ചതായിരിക്കുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ആയൂരില്‍ നിന്നും കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തളിപ്പറമ്പില്‍ നിന്നും ഇതേ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തി. രാജേഷ് അവധിയിലാണെന്ന് സൈനിക ക്യാമ്പില്‍നിന്ന് വിവരം കിട്ടി. ഒപ്പം അവര്‍ ഫോട്ടോയും കൈമാറി. ഈ ഫോട്ടോ രഞ്ജിനിയുടെ അമ്മ ശാന്തമ്മയും, രാജേഷും ദിബിലും ബൈക്ക് വാങ്ങിയ തിരുവനന്തപുരത്തെ സ്ഥാപനത്തിലെ ജീവനക്കാരും തിരിച്ചറിഞ്ഞു. ഇതോടെ രാജേഷിനും കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായി.
പിന്നീട് ഇരുവരും മഹാരാഷ്ട്രയിലെ നാസിക്കിലേക്കാണ് പോയത്. ഫെബ്രുവരി 19-ന് അവിടുത്തെ എടിഎമ്മും ഉപയോഗിച്ചു. അവിടെ 25 വരെ താമസിച്ച് അവര്‍ അവിടെനിന്നും നാഗ്പുരിലേക്ക് പോയി. ഹിന്ദി നന്നായി കൈകാര്യം ചെയ്തതിനാല്‍ ഉത്തരേന്ത്യയില്‍ എളുപ്പത്തില്‍ തങ്ങാന്‍ പറ്റി. വീട്ടുകാരുമായുള്ള ബന്ധവും അവസാനിപ്പിച്ചു. ഇതോടെ അന്വേഷണം വഴിമുട്ടിയെങ്കിലും പോലീസ് ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 18 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ പോലീസിന്റെ വലയിലുമായി.
Content Highlights: anchal triple murder case police investigation
Published: 04 Jan 2025, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented