തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മണക്കാട് ശ്രീവരാഹം ഇംമ്രത്ത് വീട്ടില്‍ കെ.അനില്‍കുമാര്‍(56) ആണ് പിടിയിലായത്. തട്ടിപ്പിലെ ഇടനിലക്കാരനാണ് ആറാം പ്രതിയായ അനില്‍ കുമാര്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

To advertise here,

എം.എല്‍.എ. ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരനും സി.ഐ.ടി.യു. നേതാവുമാണ് അറസ്റ്റിലായ അനില്‍കുമാര്‍. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. മുഖ്യപ്രതികളായ ദിവ്യാനായര്‍, ശ്യാംലാല്‍, പ്രധാന ഇടനിലക്കാരില്‍ ഒരാളായ കുര്യാത്തി സ്വദേശി അഭിലാഷ് എന്നിവര്‍ നേരത്തെ

പിടിയിലായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്, പൂജപ്പുര, മ്യൂസിയം, കന്റോണ്‍മെന്റ് സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശശികുമാരന്‍ തമ്പി, ദിവ്യാനായരുടെ ഭര്‍ത്താവ് രാജേഷ്, പ്രേംകുമാര്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

ടൈറ്റാനിയം കമ്പനിയിലെ ലീഗല്‍ ഡി.ജി.എം.കൂടിയായ ശശികുമാരന്‍ തമ്പിയും ശ്യാംലാലും മറ്റു പ്രതികളുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ തസ്തികകളില്‍ 75,000 രൂപ മുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.