തൃശ്ശൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ അറസ്റ്റില്‍. അസി. പ്രൊഫസറായ എസ്. സുനില്‍കുമാറിനെയാണ് കണ്ണൂരില്‍നിന്ന് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ലൈംഗികപീഡന പരാതി ഉയര്‍ന്നതോടെ അധ്യാപകനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ അധ്യാപകനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. 

To advertise here,

സുനില്‍കുമാറിനെ പുറത്താക്കണമെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം മുതല്‍ സമരം ആരംഭിച്ചിരുന്നു. പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദങ്ങളുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുനില്‍കുമാറിനെ കണ്ണൂരില്‍നിന്ന് പിടികൂടിയത്. 

അധ്യാപകനായ സുനില്‍കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതി. കോളേജില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായി എത്തിയ മറ്റൊരാള്‍ മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥിനി പരാതിപ്പെട്ടിട്ടുണ്ട്. സുനില്‍കുമാറിന്റെ നിരന്തരമായ ശല്യം കാരണം വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 

സുനില്‍കുമാറിനെതിരേ പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ ഇയാള്‍ക്കെതിരേ ആരോപണവുമായി നടി ദിവ്യ ഗോപിനാഥും രംഗത്തെത്തിയിരുന്നു. വാട്‌സാപ്പില്‍ സുനില്‍കുമാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് നടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.