തൃശ്ശൂർ: ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ 14-കാരൻ മരിച്ചു. ബീച്ചിൽ കളിക്കാനെത്തിയ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

To advertise here,

കയ്പമംഗലം സ്വദേശി ഷജീർ ആണ് വാഹനവുമായി ബീച്ചിൽ അഭ്യാസപ്രകടനം നടത്തിയത്.  ഷജീർ ബീച്ചിൽ ജിപ്സി വാഹനം എത്തിച്ച് ഡ്രിഫ്റ്റ് ചെയ്യുകയായിരുന്നു. ബീച്ചിൽ കളിക്കാനെത്തിയ നാല് കുട്ടികളേയും ഇയാൾ വാഹനത്തിനു പിറകിൽ കയറ്റിയിരുന്നു. വാഹനത്തിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഉണ്ടായിരുന്നില്ല. കുട്ടികളേയും ഇരുത്തി ജീപ്പ് ഡ്രിഫ്റ്റ് ചെയ്യുകയായിരുന്നു.

ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ടു. പിറകിലിരിക്കുകയായിരുന്ന സിനാൻ തെറിച്ചു വീണു. പിന്നാലെ വാഹനം കുട്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഷജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മനഃപൂർവമായ നരഹത്യാകുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നുകുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ, ഇവരുടെ പരിക്ക് ഗുരുതരമല്ല.