കണ്ണൂര്‍: സ്കൂട്ടര്‍ തട്ടിപ്പ് കേസില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലാലി വിന്‍സന്റ്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്നും സോഷ്യോ എക്കണോമിക് ആന്‍ഡ് എന്വയേണ്മെന്റല് ഡെവലപ്മെന്റ് സൊസൈറ്റിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ടെന്നും ലാലി വിൻസെന്റ് പറഞ്ഞു.
അനന്തുകൃഷ്ണന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. മുമ്പ് വനിതാ കമ്മിഷന് അംഗമായിരുന്ന പ്രമീളാ ദേവിയുടെ കൂടെ സ്റ്റാഫായിരുന്നു. പിന്നീട് പ്രമീളാ ദേവി ബി.ജെ.പിയിലേക്ക് പോയെന്നും അനന്തുകൃഷ്ണന് ബിസിനസുമായി മുന്നോട്ടുപോയെന്നുമാണ് തന്നോട് പറഞ്ഞത്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും താന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അനന്തുകൃഷ്ണനെ പറ്റിച്ചിട്ടുള്ള കേസുകളാണ് അത്.- ലാലി വിന്‍സെന്റ് പറഞ്ഞു.
കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പല ബിസിനസുകളുടെയും കരാറുകള്‍ ചെയതുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മോട്ടോര്‍ബൈക്ക് കമ്പനികള്‍, ഫോണ്‍, ലാപ്ടോപ്പ് കമ്പനികള്‍ തുടങ്ങിയ വലിയ കമ്പനികളുമായിട്ടുള്ള കരാറുകളാണ്. 75-ലധികം എന്‍.ജി.ഒകളുമായിട്ടുള്ള കരാറുകളുണ്ട്. സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി അഥവാ സീഡ് കേരളം മുഴുവന്‍ പടര്‍ന്നുകിടക്കുന്നതാണ്. അതില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ട്. പ്രമുഖരായ ഒരുപാടുപേരുണ്ട്. അതില്‍ കോണ്‍ഗ്രസ് നേതാക്കളും സിപിഎം നേതാക്കളുമുണ്ടെന്നും ലാലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം അഭിമുഖത്തിന് പോകാനും ഇരിക്കാനും അനന്തുകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. അതേസമയം കൂടുതല്‍ പഠിച്ചുകഴിഞ്ഞാല്‍ പരാതികളെ കുറിച്ച് തനിക്ക് ബോധ്യപ്പെടുമായിരിക്കുമെന്നും ലാലി കൂട്ടിച്ചേര്‍ത്തു.
അതേസമയം ബ്ലോക്ക് അടിസ്ഥാനത്തില്‍ സൊസൈറ്റികള്‍ രൂപീകരിച്ചാണ് അനന്തുവും സംഘവും തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്ത് 75-ല്‍ അധികം ബ്ലോക്കുകളില്‍ സൊസൈറ്റി രൂപീകരിച്ച് അതില്‍ ആളുകളെ അംഗങ്ങളാക്കിയാണ് പണം വാങ്ങിയിരുന്നത്. സ്കൂട്ടറിന് പുറമെ സോളാര്‍ പാനലുകള്‍, ലാപ്ടോപ്പ്, രാസവളം, തയ്യല്‍ മെഷീന് എന്നിവയും പകുതി വിലയ്ക്ക് നല്‍കിയിരുന്നു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ത്രീകളാണ് തട്ടിപ്പില്‍ കുടുങ്ങിയവരിലേറേയും.
1,20,000 രൂപ വിലയുള്ള സ്കൂട്ടര്‍ 60,000 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രാദേശികതലത്തില്‍ വാര്‍ഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്നപേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇവര്‍ കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിലുള്ള ക്ഷേമനികേതനില്‍ തയ്യല്‍ ക്ലസ്റ്റര്‍ തുടങ്ങിയിരുന്നു. കണ്ണൂര്‍ പോലീസ് സഹകരണ സംഘവുമായി സഹകരിച്ച് സ്കൂള്‍ കിറ്റ് വിതരണവും നടത്തി.
കേസിൽ കഴിഞ്ഞ ദിവസം അനന്തുകൃഷ്ണൻ അറസ്റ്റിലായശേഷം വിവിധ ജില്ലകളില്‍ നിന്നുള്ള പരാതികളുടെ എണ്ണം കൂടിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യത. പത്തിലേറെ സന്നദ്ധ സംഘടനകള്‍ തട്ടിപ്പിനിരയായി. ഇവരില്‍ രണ്ട് സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ ഇതുവരെ 392 പരാതിയാണ് ലഭിച്ചത്. ഇടുക്കിയില്‍ ലഭിച്ചത് 129 പരാതികളാണ്.
2019-ല്‍ ഇടുക്കിയില്‍ തട്ടിപ്പ് കേസില്‍ അനന്തു കൃഷ്ണന് അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് പല ഉന്നതരേയും ഇയാള്‍ തട്ടിപ്പിന് ഇരയാക്കി. കോടികള്‍ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍.
Content Highlights: scooter scheme scam case congress leader lali vincent denies involvment
Published: 05 Feb 2025, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented