തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളെ മുന്‍പെങ്ങുമില്ലാത്തവിധം ലഹരി പിടികൂടുന്നുവെന്നു വ്യക്തമാക്കി കണക്കുകള്‍. കഴിഞ്ഞ രണ്ടാഴ്ചയായുള്ള പരിശോധനയില്‍ നഗരപരിധിക്കു പുറത്തുനിന്നാണ് കൂടുതല്‍പ്പേരും പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

To advertise here,

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1.664 കിലോഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ഇതില്‍ 400 ഗ്രാമോളം നഗരപരിധിക്കു പുറത്തുനിന്നാണ് പിടികൂടിയത്. 180 കിലോ കഞ്ചാവ് പിടികൂടിയതിലും പകുതിയിലധികവും നഗരപ്രദേശത്തിന് പുറത്തുനിന്നാണ്. തൃശ്ശൂര്‍ നഗരത്തിന് പുറത്തുനിന്നുമാത്രം രണ്ടാഴ്ചയ്ക്കിടെ 28 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

കോഴിക്കോട് റൂറല്‍ പ്രദേശത്തുനിന്ന് മൂന്നുകിലോയോളം കഞ്ചാവും പോലീസിന്റെ ഡി-ഹണ്ടിന്റെ ഭാഗമായി പിടികൂടി. ചിലതരം ലഹരിഗുളികകള്‍, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവയും നഗരപരിധിക്ക് പുറത്തുനിന്ന് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ നടത്തിയ പോലീസ് റെയ്ഡില്‍ 266 പേരാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്ത് അറസ്റ്റിലായ 49 പേരില്‍ 43 പേരും നഗരപരിധിക്ക് പുറത്തുനിന്നാണ് പിടിയിലായത്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ലഹരിവസ്തുക്കള്‍ വിതരണംചെയ്തതിനും വില്‍പ്പനനടത്തിയതിനും കൂടുതല്‍പ്പേര്‍ അറസ്റ്റിലായതും നഗരത്തിനു പുറത്തുനിന്നാണ്.