നെന്മാറ: ചെന്താമര തങ്ങളുടെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയ്ക്കും കുടുംബത്തിനും ഭയമുണ്ടായിരുന്നു. ഡിസംബർ 29-ന് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്റെ മക്കൾ അതുല്യയും അഖിലയും പറയുന്നു. സുധാകരന്റെ ഭാര്യ സജിതയെ 2019 ലാണ് ചെന്താമര കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബ വഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടർന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വെെരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തി.
ജയിലിൽനിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബർ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയതും വ്യക്തമായ പദ്ധതിയോടെ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും.
ഇനി ഞങ്ങൾക്കാരുണ്ട്, വിങ്ങലോടെ അഖിലയും അതുല്യയും
തിങ്കളാഴ്ച രാവിലെ അഖിലയെ അച്ഛൻ സുധാകരൻ വിളിച്ചിരുന്നു. നെന്മാറയിലെ ക്ഷേമനിധി ഓഫീസിലേക്ക് കൂടെപ്പോകണമെന്ന് പറഞ്ഞു. തുടർന്ന് കുനിശ്ശേരിയിൽനിന്ന് ബസിൽ അഖില നെന്മാറയിലെത്തി. കുറേനേരം കാത്തുനിന്നു. സമയം കടന്നുപോയതോടെ പരിഭ്രമമായി.
അച്ഛന്റെ ഫോണിലേക്ക് പലതവണ വിളിച്ചു. അതിനിടയിലാണ് അയൽപക്കത്തെ ഒരു ചേച്ചി അടുത്തെത്തിയത്. വരൂ വീട്ടിലേക്കുപോകാമെന്ന് പറഞ്ഞപ്പോൾ ഓട്ടോയിൽക്കയറി. ഓട്ടോയിൽ യാത്രയ്‌ക്കിടെ കാര്യം സൂചിപ്പിച്ചതോടെ ഭയന്നു. മനസ്സിൽ പേടിയോടെ കരുതിയതെല്ലാം സംഭവിച്ചിരിക്കുന്നു. ഇതിനിടെ ജോലിസ്ഥലത്തായിരുന്ന അഖിലയുടെ ചേച്ചി അതുല്യയെയും നാട്ടുകാർ വിവരമറിയിച്ചിരുന്നു.
ചെന്താമര ജാമ്യത്തിലിറങ്ങിയതോടെ എല്ലാവരും പേടിച്ചിരിപ്പായിരുന്നു. എനിക്ക് ഇവിടെ പേടിയായിട്ടാണ് കുനിശ്ശേരി മാടമ്പാറയിലെ അമ്മയുടെ വീട്ടിലേക്ക് മാറിയത്”
ആലത്തൂരിലെ ഗുരുകുലം വനിതാകോളേജിൽ ബി.കോം. വിദ്യാർഥിയാണ് അഖില. ചേച്ചി അതുല്യ പാലക്കാട് സഹകരണ ആശുപത്രിയിൽ നഴ്സാണ്. വടക്കഞ്ചേരിയിലെ ഭർത്തൃഗൃഹത്തിൽനിന്നാണ് ഇവർ ജോലിക്കുപോകുന്നത്.
ചെന്താമര ജാമ്യത്തിലിറങ്ങുന്നത് കുടുംബത്തിന് ഭീഷണിയാണെന്നുകാണിച്ച് ഡിസംബർ 29-ന് നെന്മാറപോലീസിൽ പരാതി നൽകിയിരുന്നു. അന്ന് അവർ വളരെ അലസമായാണ് പരാതി കൈകാര്യംചെയ്തത്. അന്ന് പോലീസ് സ്റ്റേഷനിൽ കയറാൻ പോലും ചെന്താമര തയ്യാറായില്ല. ഇൻസ്പെക്ടർ പുറത്തുവന്ന് ചെന്താമരയോട് സംസാരിക്കുന്നതിന്റെ സി.സി.ടി.വി.ദൃശ്യമാണ് പുറത്തുവന്നത്.
“ഞങ്ങളുടെ അമ്മയുടെ ജീവൻ ആദ്യമെടുത്തു. അച്ഛനെയും അച്ഛമ്മയെയും രക്ഷിക്കാൻ പോലീസിനായില്ല. പരാതികൊടുത്തപ്പോൾ നടപടിയെടുത്തിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. അയാൾ ഞങ്ങളുടെകുടുംബം തകർത്തില്ലേ. ഇനി ആരാ ഞങ്ങൾക്കുള്ളത്. നാളെ അയാൾ ഞങ്ങളെയും വകവരുത്തും. ഞങ്ങളുടെ കണ്ണീരിന് ഒരു വിലയുമില്ലേ...”
വാക്കുകളിടറി അഖില തളർന്നിരുന്നു. അപ്പോഴേക്കും ചേച്ചി അതുല്യയുമെത്തി. രണ്ടുപേരുടെയും അലമുറകൾ കൂടിനിന്നവരുടെ കണ്ണ് നനയിച്ചു.
Content Highlights: nenmara double murder, sudharakan's daughters say police failed to protect family
Published: 28 Jan 2025, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented