മംഗളൂരു: മംഗളൂരുവിന് സമീപം പനമ്പൂര്‍ ബീച്ചില്‍ യുവാവിനും യുവതിക്കും നേരേ സദാചാര ആക്രമണം. ബീച്ചിലെത്തിയ മലയാളി യുവാവിനും സുഹൃത്തായ ബെംഗളൂരു സ്വദേശിനിക്കും നേരേയാണ് സദാചാര പോലീസ് ചമഞ്ഞ് ഒരുസംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

സുഹൃത്തുക്കളായ യുവാവും യുവതിയും ബീച്ചിലെത്തിയതിന് പിന്നാലെ കാവിഷാള്‍ ധരിച്ചെത്തിയ ചിലരാണ് ഇവരെ ചോദ്യംചെയ്തത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട രണ്ടുപേരെയും ലൗജിഹാദ് ആണെന്ന് പറഞ്ഞാണ് അക്രമികള്‍ വളഞ്ഞത്. തുടര്‍ന്ന് ഇവരെ പരസ്യമായി ചോദ്യംചെയ്യുകയായിരുന്നു.

വിവരമറിഞ്ഞതോടെ പനമ്പൂര്‍ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെല്ലാം ഹിന്ദുത്വ സംഘടനയായ 'രാമസേന' യുടെ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

അതിനിടെ,  ബീച്ചിലെത്തിയ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയുന്നതും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് യുവതി മറുപടി നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലവ്വോ ജിഹാദോ ലവ് ജിഹാദോ ഇല്ലെന്നും യുവതി പറയുന്നതും വീഡിയോയില്‍ കാണാം.