കണ്ണൂർ: സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഭാര്യയുടെ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർക്ക് തടവും പിഴയും വിധിച്ചു. കാസർകോഡ് തൃക്കരിപ്പൂർ സ്വദേശിയായ ഫസൽ റഹ്‌മാനെ വധിക്കാൻ ശ്രമിച്ച കേസിലാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്.

To advertise here,

ഏതൊരാൾക്കും പ്രണയിച്ച് വിവാഹം കഴിക്കാനും ഒരുമിച്ച് താമസിക്കാനും അവകാശമുണ്ടെന്നും സദാചാര പോലീസിങ് നാടിന് ആപത്താണെന്നും കേസിൽ വിധി പ്രസ്താവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ഫസലിന്റെ ഭാര്യയുടെ സഹോദരങ്ങളായ മുബാറക്, അബ്ദുള്ള, ഇവരുടെ സുഹൃത്ത് ഇബ്രാഹിം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2019 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫസലും ഭാര്യയും കണ്ണൂർ പയ്യാമ്പലം ബീച്ച് സന്ദർശിച്ച ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ സഹോദരങ്ങളും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്.

സംഘം വഴിമധ്യേ ഫസൽ റഹ്‌മാനെ തടഞ്ഞുനിർത്തുകയും, പന്നിയൂരിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഇരുമ്പുവടിയും മരവടിയും ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് ഫസൽ റഹ്‌മാൻ ദീർഘകാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.