കൊല്ലം: മാനസികവൈകല്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിനിയായ 39-കാരിക്കാണ് ആലപ്പുഴ നൂറനാട് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ക്രൂരമര്‍ദനമേറ്റത്. ശരീരമാസകലം പരിക്കേറ്റ യുവതിയെ പിന്നീട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

To advertise here,

ഒരാഴ്ച മുന്‍പാണ് മാനസികവൈകല്യമുള്ള 39-കാരിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി. എന്നാല്‍, ബന്ധുക്കളെത്തിയിട്ടും ചികിത്സയിലുള്ള യുവതിയെ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെയാണ് യുവതിയുടെ ശരീരത്തിലെ മര്‍ദനമേറ്റ പാടുകള്‍ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നൂറനാട്ടെ ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച്, യുവതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

അതേസമയം, യുവതിയെ മര്‍ദിച്ചിട്ടില്ലെന്നാണ് നൂറനാട്ടെ ആശുപത്രി അധികൃതരുടെ വിശദീകരണം. മാനസികവൈകല്യമുള്ള യുവതി നഴ്‌സുമാരെ ആക്രമിച്ചപ്പോള്‍ ജീവനക്കാര്‍ പ്രതിരോധിക്കുകയാണുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.