കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽനിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ പോലീസ് പിടിയിൽ. ആന്ധ്രപ്രദേശ് -കർണാടക അതിർത്തിയിൽ ഒരു ട്രെയിനിൽവെച്ചാണ് പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടിയതെന്നാണ് വിവരം.

To advertise here,

മേയ് 23-നാണ് ഇയാൾ മുക്കം പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽവെച്ച് ട്രെയിനിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിന്നു. റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സഹായത്തോടെയാണ് ഹനീഫയെ വലയിലാക്കിയതെന്നാണ് സൂചന.

ഇൻസ്‌പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമായിരുന്നു പ്രതിയുമായി തെളിവെടുപ്പിന് പോയിരുന്നത്. നീലേശ്വരം പുല്ലമ്പാടി സ്വദേശി മുഹമ്മദ് ഹനീഫ വാടകയ്ക്ക് എടുത്ത മുക്കം മണാശേരിയിലെ വീട്ടിൽ വെച്ചാണ് ഫെബ്രുവരിയിൽ മൂന്ന് കിലോ എംഡിഎംഎ പിടികൂടിയത്. 500 ഗ്രാം എംഡിഎംഎയുമായി ഇതിന് മുൻപ് ഹനീഫയെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഹനീഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് വീട്ടിലെ മയക്കുമരുന്നിനെക്കുറിച്ച് വിവരം ലഭിച്ചത്.

കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമായിരുന്നു രഹസ്യ വിവരത്തെ തുടർന്ന് മുഹമ്മദ് ഹനീഫയെ പിടികൂടിയത്. കേരളത്തിലെ മയക്കുമരുന്ന് മൊത്ത വിതരണക്കാരിൽ പ്രധാനിയായ ഹനീഫയെ ഡാൻസാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാൾ ഡൽഹിൽ നിന്ന് നാട്ടിലെത്തിയതായി വിവരം ലഭിച്ചത്. വിൽപ്പനയ്ക്കായി പോകുന്നതിനിടെ പിടികൂടുകയായിരുന്നു. ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞിരുന്നു.