എടവണ്ണപ്പാറ(മലപ്പുറം): പതിനേഴുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരേ വെളിപ്പെടുത്തലുമായി മുന്‍വിദ്യാര്‍ഥിനി. അധ്യാപകന്‍ ഊര്‍ക്കടവ് വലിയാട്ട് സിദ്ദീഖലി കരാട്ടെ ക്ലാസിനിടെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. പരിശീലനത്തിന്റെ ഭാഗമെന്നു പറഞ്ഞ് അധ്യാപകന്‍ ദേഹത്ത് സ്പര്‍ശിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

To advertise here,

പെണ്‍കുട്ടി പറയുന്നതിങ്ങനെ: 'പരമഗുരു എന്ന് ബോര്‍ഡില്‍ എഴുതിവെക്കും. നമ്മുടെ മനസ്സിലുള്ള കാര്യം നമ്മള്‍ അറിയാതെതന്നെ അറിയാന്‍ കഴിവുള്ള ഒരു മനുഷ്യനാണ് പരമഗുരുവെന്നും ഈ പരമഗുരുവിന്റെ സാന്നിധ്യം ലഭിച്ചാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാനാവൂവെന്നും അര്‍പ്പണമനോഭാവമുള്ള കുട്ടികള്‍ക്ക് മാത്രമേ പരമഗുരുവിന്റെ സാന്നിധ്യം കിട്ടൂവെന്നും വിശ്വസിപ്പിച്ച് ശരീരത്തിലെ കൂടുതല്‍ ഭാഗങ്ങള്‍ സ്പര്‍ശിക്കാറുണ്ടായിരുന്നു.'

എട്ടുവയസ്സ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തില്‍വെച്ച് ഉപദ്രവിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു.

പീഡനം അസഹനീയമായപ്പോള്‍ താന്‍ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരേ പരാതി നല്‍കുകയും ചെയ്‌തെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ സിദ്ദീഖലിയുടെ ഭീഷണിപ്പെടുത്തലിനെ തുടര്‍ന്ന് പരാതി പിന്നീട് പിന്‍വലിച്ചു. വെട്ടത്തൂരില്‍ മരിച്ച കുട്ടിയെയും അവള്‍ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും ഈ പെണ്‍കുട്ടി പറഞ്ഞു.