കൊല്ലം: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്.

To advertise here,

നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് രാത്രിതന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു.

പിന്നീട് രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരനെ ആക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയിൽ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. 

കഴുത്തിനു പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് തത്‌ക്ഷണം മരിച്ചു. മൃതദേഹം മീയണ്ണൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.