മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്‌കൂൾ വാനിനുള്ളിൽവെച്ച് മൂന്ന് വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 30-കാരനായ സ്‌കൂൾ വാൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുട്ടികളെ കൊണ്ടുപോകുന്നതിനായി സ്‌കൂൾ അധികൃതർ വാടക അടിസ്ഥാനത്തിൽ എടുത്ത സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായ പ്രതി.
ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂൾവിട്ടശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ, 12.30-ഓടെയാണ് അതിക്രമം നടന്നത്. വാനിൽ അവസാനം ഇറങ്ങാനുണ്ടായിരുന്ന വിദ്യാർത്ഥിയായിരുന്നു മൂന്നുവയസുകാരി. വാനിൽ മറ്റാരുമില്ലാതിരുന്ന ഈ സമയത്താണ് ഡ്രൈവർ കുറ്റകൃത്യം ചെയ്തത്. വീട്ടിലെത്തിയ കുട്ടി, തനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരോട് പറഞ്ഞു.
വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ചും കുട്ടി പരാതിപ്പെട്ടു. പിന്നാലെയാണ് കുടുംബം പോലീസിനെ സമീപിച്ച് പരാതി നൽകിയത്. പോലീസ് ഉടനടി നടപടിയെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ വാൻ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
'അതിക്രമത്തിന് ഇരയായ മൂന്നുവയസുകാരി ദിവസവും മറ്റ് കുട്ടികൾക്കൊപ്പം ഈ സ്വകാര്യ ബസിലാണ് സ്‌കൂളിൽ പോകുന്നതും തിരികെ വരുന്നതും. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കമോഥെയിലെ കിന്റർഗാർട്ടൻ, പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളെ വീട്ടിലാക്കാൻ പ്രതി ബസിൽ കയറ്റിയിരുന്നു. മറ്റ് കുട്ടികളെല്ലാം അവരുടെ സ്ഥലങ്ങളിൽ ഇറങ്ങിയതിനെ തുടർന്ന് പെൺകുട്ടി ബസിൽ തനിച്ചായ സമയം നോക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്', ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
'വീട്ടിലെത്തിയ കുട്ടി വയറുവേദനയെന്ന് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 'ഡ്രൈവർ അങ്കിൾ' ബസിനുള്ളിൽവെച്ച് തന്നെ ഉപദ്രവിച്ചതായി കുട്ടി മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി സ്‌കൂൾ മാനേജ്മെന്റിനോട് പരാതിപ്പെടുകയും തുടർന്ന് ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ ഡ്രൈവർക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. സ്‌കൂൾ മാനേജ്മെന്റ് ജീവനക്കാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും', പോലീസ് വ്യക്തമാക്കി.
12 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാരതീയ ന്യായ സംഹിത വകുപ്പും, പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച പ്രതിയെ പൻവേൽ കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്.
സ്‌കൂൾ വാഹനങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് ഈ സംഭവം ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സ്‌കൂൾ ഗതാഗതത്തിനായി നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്, കുട്ടികളെ കൊണ്ടുപോകുമ്പോൾ വാഹനത്തിൽ ഒരു വനിതാ സഹായിയുടെ സാന്നിധ്യം നിർബന്ധമാണ്. സംഭവസമയം വാനിൽ ആയ ഉണ്ടായിരുന്നില്ല എന്നാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത് എന്ന് പോലീസ് പറയുന്നു.
കൂടാതെ രക്ഷിതാക്കൾക്ക് വാഹനത്തിന്റെ സഞ്ചാരം നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ സിസിടിവി ക്യാമറകളും ട്രാക്കിങ് സംവിധാനങ്ങളും വാഹനങ്ങളിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. സംഭവം നടന്ന വാഹനത്തിൽ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്നും അവ കൃത്യമായി നടപ്പിലാക്കിയിരുന്നോ എന്നും പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരിൽ നിന്നടക്കം മൊഴികൾ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights: A three-year-old girl was allegedly sexually assaulted by a 30-year-old school van driver in Navi Mumbai, Maharashtra, leading to his arrest by the police. The incident occurred on a Wednesday afternoon when the girl was the last student in the van; she reported severe stomach pain to her family, prompting them to file a police complaint.
Published: 04 Sept 2026, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented