കണ്ണൂർ: എട്ടുവയസുകാരിയെ പിതാവ് അതിക്രൂരമായി മർദിക്കുന്നതായുള്ള ദൃശ്യം പ്രചരിക്കുന്നു. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. മലാങ്കടവ് സ്വദേശിയായ മാമച്ചൻ, മകളെ അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് പ്രാങ്ക് വീഡിയോയാണെന്നാണ് കുട്ടികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. മാമച്ചനുമായി അകന്നു കഴിയുന്ന ഭാര്യ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ ചെയ്തതാണെന്നാണ് പറയുന്നത്.

To advertise here,

എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് വീട്ടിലുള്ളത്. പന്ത്രണ്ടുവയസുകാരനായ സഹോദരനാണ്, പെൺകുട്ടിയെ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഇടപെട്ടിരുന്നു. ഈ സമയത്താണ് ചെറുപുഴ പോലീസിനോട് ഇത് പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടികളുടെ മൊഴി എടുത്തിട്ടുമുണ്ട്. അതേസമയം എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ല. 

മാമച്ചനും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണെന്നാണ് വിവരം. മാതാവ് വീഡിയോ കണ്ട് വീട്ടിലേക്ക് തിരിച്ചു വരാൻ വേണ്ടിയാണ് പ്രാങ്ക് വീഡിയോ ചെയ്തതെന്നാണ് കുട്ടികളുടെ മൊഴിയിൽ പറയുന്നത്.

കൈയിൽ കത്തിയെടുത്ത് വെട്ടാൻ ഓങ്ങുമ്പോൾ 'അച്ഛാ' എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. മുടിയിൽ പിടിച്ച് കുട്ടിയെ നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. 'എന്നെ തല്ലല്ലേ' എന്നും  കുട്ടി പറയുന്നു.  'അമ്മേ പേടിയാകുന്നു, ഒന്ന് വാ' എന്ന് വീഡിയോയിൽ കുട്ടികൾ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.

കുട്ടിയുടെ അച്ഛൻ മാമച്ചനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടികളെ കാണും.