ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. ഹാസനില്‍ ഹാളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുദര്‍ശന്‍(32), കാവ്യ(28) എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ഇരുവരെയും വിദഗ്ധചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

To advertise here,

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദമ്പതിമാരുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ മൊഴി. വീടിനും ചുറ്റുമതിലിനും ഇടയിലുള്ള സ്ഥലത്തായിരുന്നു സ്‌ഫോടനമുണ്ടായത്. ഇവിടെ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായും ഇത് പൊട്ടിത്തെറിച്ചതാണെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.

അതേസമയം, പോലീസും ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായരീതിയില്‍ ചില ലോഹഭാഗങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍തന്നെ സ്‌ഫോടനം സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹാസന്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.