കൊച്ചി:  ഇലന്തൂര്‍ നരബലിക്കേസില്‍ മൂന്നാംപ്രതി ലൈലയ്ക്ക് ജാമ്യമില്ല. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇരട്ടനരബലിക്കേസിലെ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ലൈല ജാമ്യം തേടി കോടതിയെ സമീപിച്ചത്. നിലവില്‍ റോസ്‌ലിനെ കൊലപ്പെടുത്തിയ കേസില്‍ ലൈല അടക്കം മൂന്നുപ്രതികളും പോലീസ് കസ്റ്റഡിയിലാണ്.  

To advertise here,

താന്‍ കേസിലെ പ്രധാനപ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും  ജാമ്യഹര്‍ജിയില്‍ ലൈല വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കൊലപാതകത്തില്‍ ലൈലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 

ഡി.എന്‍.എ. ഫലം പുറത്ത്, ഒരാള്‍ പത്മ തന്നെ...

കൊച്ചി: ഇലന്തൂരില്‍ നരബലി സംഭവത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിനി പത്മ (52) തന്നെയെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫൊറന്‍സിക് ലബോറട്ടറിയില്‍നിന്നുള്ള ഡി.എന്‍.എ. പരിശോധനാ ഫലമാണ് ഇത് സ്ഥിരീകരിച്ചത്. പത്മയുടേതെന്നു കരുതുന്ന 56 ശരീര ഭാഗങ്ങളാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചത്. അതില്‍ ഒന്നിന്റെ ഫലം മാത്രമാണ് പുറത്തുവന്നത്. ബാക്കി ഫലങ്ങള്‍ വരാനുണ്ട്.

ആദ്യം കൊല്ലപ്പെട്ട കാലടി സ്വദേശിനി റോസ്‌ലിന്റെ മൃതദേഹ ഭാഗങ്ങളുടെ ഡി.എന്‍.എ. ഫലവും വരാനുണ്ട്.

ഡി.എന്‍.എ. ഫലം വൈകുന്നതിനാല്‍ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരേ പത്മയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ചോദ്യങ്ങള്‍ നിരവധി, ഉത്തരം ഡി.എന്‍.എ. ഫലം തരും

കൊച്ചി: നരബലി സംഭവത്തില്‍ മുഴുവന്‍ ഡി.എന്‍.എ. പരിശോധനാ ഫലവും പുറത്തു വരുന്നതോടെയേ ഷാഫിയും കൂട്ടാളികളും മറ്റാരെയെങ്കിലും കൊലപ്പെടുത്തിയിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമാകൂ. അതിനാല്‍ എല്ലാ മൃതദേഹ ഭാഗങ്ങളുടെയും പരിശോധനാ ഫലം പുറത്തു വരുന്നതുവരെ ദുരൂഹത തുടരും. റോസ്‌ലിന്റേതും പത്മയുടേതുമല്ലാതെ മറ്റേതെങ്കിലും ഡി.എന്‍.എ. ഫലം വന്നാല്‍ അത് വീണ്ടും വഴിത്തിരിവാകും.

ഇലന്തൂരിലെ ഇരട്ട നരബലി നടന്ന വീടും പരിസരവും പോലീസ് വിശദമായി പരിശോധിച്ചിരുന്നു. മറ്റൊരു കൊലപാതകം നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് ഇതുവരെ അന്വേഷണ സംഘം.

ഷാഫിയുടെ മൊഴിയില്‍ പോലീസിന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. തുടക്കത്തില്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിനിടയിലും ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടായിരുന്നു ഷാഫിക്ക്. തെളിവുകള്‍ മുന്നില്‍ പോലീസ് നിരത്തിയപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. മറ്റെവിടെയെങ്കിലും ഷാഫി സമാന രീതിയില്‍ കൊലപാതകം നടത്തിയിരുന്നോ എന്ന സംശവും പോലീസിനുണ്ട്.

നരബലിക്ക് ഇരയായ റോസ്‌ലിന്റെയും കൊലപാതകം പോലീസ് പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇലന്തൂരിലെത്തിയിരുന്നു. പത്മയുടെ കൊലപാതകത്തില്‍ ഡമ്മി ഉപയോഗിച്ച് നേരത്തേ തെളിവെടുപ്പു നടത്തിയിരുന്നു.