കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തി ഇഡി. ഇഡിക്ക് എതിരായ അന്വേഷണം ഇഡി തന്നെ അന്വേഷിക്കാന്‍ പോകുന്നു എന്ന അപൂര്‍വതയ്ക്കാണ് ഈ കേസ് സാക്ഷ്യംവഹിക്കുന്നത്. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 

To advertise here,

അതേസമയം, പരാതിക്കാരനായ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇഡിയുടെ സമന്‍സില്‍ നാളെ ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് അനീഷിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ഇഡിക്ക് അന്വേഷിക്കാന്‍ കഴിയുന്ന കുറ്റകൃത്യമാണ് എന്നത് പരിഗണിച്ചാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരായ കൊച്ചിയിലെ കൈക്കൂലി കേസില്‍ ഇഡി പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസിന്റെ എഫ്‌ഐആറിന് സമാനമായി, ഇഡിക്ക് അന്വേഷണം ആരംഭിക്കുന്നതിനായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഇസിഐആര്‍. ഇത് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അന്വേഷണത്തിനായി ഇഡി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ച് കേസിന്റെ അന്വേഷണച്ചുമതല ഏല്‍പിച്ചത്. 

ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും കേസിന്റെ അന്വേഷണം നടക്കുക. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇഡി അനീഷ് ബാബുവിനെ വിളിപ്പിച്ചിരിക്കുന്നത്. നാളെ ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് അനീഷ് ബാബുവിന് സമന്‍സ് നല്‍കിയിരിക്കുന്നത്. ഈ സമന്‍സുമായി ബന്ധപ്പെട്ട് അനീഷ് ബാബു ഇന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ അനീഷ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന് കോടതി ഉത്തരവിട്ടു.