ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത എന്‍ജിനീയര്‍ അതുല്‍ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. അതുലിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള പേരക്കുട്ടിയെ തനിക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായാണ് അതുലിന്റെ അമ്മ അഞ്ജു മോദി സുപ്രീം കോടതിയെ സമീപിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് അഞ്ജു സമര്‍പ്പിച്ചത്.

To advertise here,

അതുലുമായി അകന്നു കഴിയുന്ന ഭാര്യ നികിത സിംഘാനിയയ്‌ക്കൊപ്പമാണ് പേരക്കുട്ടി ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ കുട്ടി എവിടെയാണ് എന്ന് അറിയില്ലെന്നും അഞ്ജു മോദി പറയുന്നു. കുട്ടിയെ കുറിച്ച് ഒരു വിവരവും ഇവര്‍ പുറത്തുവിട്ടിട്ടില്ലെന്നും അതുലിന്റെ അമ്മ സുപ്രീം കോടതിയെ അറിയിച്ചു. നികിതയും കുടുംബവും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ 24 പേജുള്ള കത്തെഴുതി വെച്ചിട്ടാണ് അതുല്‍ ആത്മഹത്യ ചെയ്തത്. 

അതേസമയം കുട്ടി ഇപ്പോള്‍ ഫരീദാബാദിലെ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുകയാണെന്നും അമ്മാവന്‍ സുശീല്‍ സിംഘാനിയയാണ് കുട്ടിയെ നോക്കുന്നതെന്നുമാണ് നികിത പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സുശീല്‍ നിഷേധിച്ചു. കുട്ടിയെ കുറിച്ച് ഒരറിവുമില്ല എന്നാണ് ഇയാള്‍ പറയുന്നത്. 

ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാഹചര്യത്തെ കുറിച്ച് വ്യക്തത ആവശ്യപ്പെട്ട് കര്‍ണാടക, ഹരിയാണ, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. ജനുവരി ഏഴിനാണ് അടുത്ത ഹിയറിങ്. 

അതുലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ എന്നിവരെ ഡിസംബര്‍ 16-ന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കുട്ടിയുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അതുലിന്റെ കുടുംബം നേരത്തേ പങ്കുവെച്ചിരുന്നു.