ഇരുപത് ലക്ഷം കമ്പനിക്ക് അങ്ങോട്ട് നല്‍കി നേടേണ്ട സൊമാറ്റോയിലെ ഒരു തസ്തിക വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഈ ലക്ഷങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കമ്പനിയിലെ മുന്‍ ജീവനക്കാരന്‍.

To advertise here,

ജോലി ലഭിച്ചുകഴിഞ്ഞുള്ള ഒരു വര്‍ഷം ശമ്പളമില്ലാത്ത പണിയെടുക്കേണ്ട ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്ക് ആളെ തേടുന്നു എന്നായിരുന്നു ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ അറിയച്ചത്. കമ്പനിയുടെ സഹ സ്ഥാപകനായ ദീപിന്ദര്‍ ഗോയലാണ് ഉദ്യോഗാര്‍ഥികളെ ആശയക്കുഴപ്പത്തിലാകുന്ന ഉപാധികളടക്കം വിവരിച്ചുകൊണ്ട് തസ്തികയുടെ വിവരങ്ങള്‍ എക്സിലൂടെ പങ്കുവെച്ചത്.

സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച പോസ്റ്റ് ചര്‍ച്ചയായതോടെയാണ് സൊമാറ്റോയുടെ മുന്‍ ജീവനക്കാരാനായ അര്‍ണവ് ഗുപ്ത എക്സിലൂടെ പ്രതികരിച്ചത്. ദീപിന്ദര്‍ ഗോയലിനോടൊപ്പം ഒരു വര്‍ഷം ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്ന ആള്‍ക്കുവേണ്ടി എന്നു പറഞ്ഞായിരുന്നു പോസ്റ്റ്. മാനേജ്മെന്റ് കണ്‍സള്‍ട്ടിങ്ങിലോ സ്ട്രാറ്റജിയിലോ കരിയര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഈ ജോലി 20 ലക്ഷത്തിനും മുകളിലാണ് എന്നായിരുന്നു മുന്‍ ജീവനക്കാരന്റെ അഭിപ്രായം.

എന്തിനണ് ഇതിന് പണം നല്‍കുന്നത് എന്ന ചോദ്യത്തിന്, നിങ്ങള്‍ ഈ ചോദ്യം ഉന്നയിക്കുന്നുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നും ഐ.ഐ.എമ്മിലുള്‍പ്പടെ എം.ബി.എ ചെയ്യാന്‍ ഇതിലുമേറെ പണമാകുമെന്നുമായിരുന്നു അര്‍ണവിന്റെ വിശദീകരണം.എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് ഇയാള്‍ പെയിഡ് ഇന്റേണ്‍ഷിപ്പിനെ വിമര്‍ശിക്കുന്ന രീതിയില്‍ പങ്കുവെച്ച പോസ്റ്റു് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ചെലര്‍ കമ്മന്റ് ചെയ്തിട്ടുണ്ട്..

സൊമാറ്റോയുടെ ലാഭരഹിത സംരംഭമായ ഫീഡിങ് ഇന്ത്യക്കുവേണ്ടിയാണ് 20 ലക്ഷം രൂപ വിനിയോഗിക്കുക.സൊമാറ്റോയുടെ കണ്‍സ്യൂമര്‍ ആപ് എഞ്ചിനീയറിങ് ഹെഡ്ഡായാണ് അര്‍ണവ് ഗുപ്ത പ്രവര്‍ത്തിച്ചിരുന്നത്. പാരമ്പര്യ സ്വത്തുള്ളവര്‍ക്കും വലിയ തുക കൈവശമുള്ളവര്‍ക്കും മാത്രമാണ് ഇത്തരത്തിലൊരു ജോലിക്കായി ശ്രമിക്കാന്‍ സാധിക്കുകയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

എം.ബി.എ ചെയ്യാനാണെങ്കില്‍ 20 ലക്ഷം ബാങ്ക് ലോണ്‍ എടുക്കാമെന്നും എന്നാല്‍ സൊമാറ്റോയില്‍ ജോലിചെയ്യണമെന്ന് ആവശ്യവുമായി ലോണിന് അപേക്ഷിക്കാന്‍ ആകില്ലെന്നും പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു.പണം നല്‍കാന്‍ തയ്യാറായവര്‍ക്കല്ല കമ്പനി -ജോലി നല്‍കുകയെന്നും അപേക്ഷകളില്‍ അര്‍ഹിക്കുന്നവര്‍ക്കായിരിക്കും ജോലി നല്‍കുകയെന്നും ദിപീന്ദര്‍ ഗോയല്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ 21 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയതി. 18,000 അപേക്ഷള്‍ ലഭിച്ചതായി ദീപിന്ദര്‍ അറിയിച്ചിരുന്നു.