ന്തർ മന്തറിൽ സമരം ചെയ്യുന്നവർക്ക് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് നൽകുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ്‌. സമരത്തിൽ നേരിട്ടെത്തി പങ്കെടുക്കാൻ കഴിയാത്തവരാണ് ഈ രൂപത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അക്കൂട്ടത്തിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഓൺലൈൻ ഭക്ഷണ ഓർഡറാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നാഗാലാൻഡ് സ്വദേശിയായ ഷാ ലൂവ് ആണ് വലിയ തുക ചെലവഴിച്ച് തലസ്ഥാനത്തെ 'പാറ്റ'കൾക്കായി ഭക്ഷണം ഓർഡർ ചെയ്തത്.

To advertise here,

ഷാ ലൂവ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പ്രമുഖാ പിസ്സാ ബ്രാൻഡായ ഡൊമിനോസിൽ നിന്ന് ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ വഴിയാണ് അദ്ദേഹം ഭക്ഷണം ഓർഡർ ചെയ്തത്. ഡൊമിനോസിലെ ഫാംഹൗസ് ചീസ് ബസ്റ്റ് പിസ്സകൾ 150 എണ്ണമാണ് ഇദ്ദേഹം ഓർഡർ ചെയ്തത്. ഇതിനായി 67,734 രൂപയാണ് ഷാ ലൂവ് ചെലവഴിച്ചത്. സമരവേദിയിൽ ഭക്ഷണം കഴിക്കാത്തവരായുള്ള എല്ലാവർക്കുമായി ഇത് വിതരണം ചെയ്യണമെന്ന് ഡെലിവറി എക്‌സിക്യുട്ടീവിനോട് അദ്ദേഹം പ്രത്യേകമായി നിർദേശിക്കുകയും ചെയ്തിരുന്നു.

'ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ ഇന്നത്തെ രാത്രിഭക്ഷണം എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്റെ സഹോദരീസഹോദരന്മാർ അവിടെ പട്ടിണി കിടക്കുകയാണ്. ആയിരക്കണക്കിന് വിദ്യാർഥികൾ മെച്ചപ്പെട്ട ഭാവിക്കും ന്യായമായ വിദ്യാഭ്യാസത്തിനുമായി ജന്തർ മന്തറിൽ പ്രതിഷേധിക്കുമ്പോൾ ഞാൻ അവിടെ നിന്ന് ഒരുപാട് ദൂരെ ഇവിടെ നാഗാലാൻഡിലാണ്. എനിക്ക് അവർക്കൊപ്പമുണ്ടാകാൻ കഴിഞ്ഞില്ല. അതിനാൽ ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ...' -ഷാ ലൂവ് പറഞ്ഞു.

ഭക്ഷണം കഴിക്കാതിരിക്കുന്ന ആർക്കും ഇത് നൽകണമെന്നാണ് താൻ ഡെലിവറി എക്‌സിക്യുട്ടീവിനോട് പറഞ്ഞത്. 'ഈ ആളുകൾക്ക് താങ്കൾ ഭഗവാനാണ്' എന്ന് ഒരുനിമിഷത്തെ മൗനത്തിന് ശേഷം ഡെലിവറി എക്‌സിക്യുട്ടീവ് തന്നോട് മറുപടിയായി പറഞ്ഞുവെന്നും ഷാ ലൂവ് പറഞ്ഞു. 'ഒരുപക്ഷേ അവൻ ആ വിദ്യാർഥികളെ കുറിച്ച് ചിന്തിക്കുന്നുണ്ടാകാം. അല്ലെങ്കിൽ അവന് പഠിക്കുന്ന സഹോദരങ്ങളോ മക്കളോ ഉണ്ടാകാം.' -അദ്ദേഹം തുടർന്നു.

ഷാ ലൂവിന്റെ പോസ്റ്റ് അധികം വൈകാതെ വൈറലായി. അദ്ദേഹത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'വെറും ഫാം ഹൗസ് പിസയല്ല, മറിച്ച് ഫാംഹൗസ് ചീസ് ബസ്റ്റ് പിസയാണ് ഇദ്ദേഹം ഓർഡർ ചെയ്തത്. ആദരവ്' എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. 'നിങ്ങളെ പോലുള്ളവരാണ് മനുഷ്യത്വത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ' എന്ന് മറ്റൊരാൾ കുറിച്ചു.