കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് കാർഷിക വിതരണ ശൃംഖലയിലേക്ക് ഇറങ്ങിപ്പുറപ്പെടുന്ന യുവാക്കൾ ഇന്ത്യയിൽ ഏറുകയാണ്. ഐടി ഭീമനായ ടിസിഎസിന്റെ ക്യാംപസ് സെലക്ഷൻ വേണ്ടെന്നുവെച്ച്, സ്വന്തമായി അരി വിതരണ ശൃംഖല കെട്ടിപ്പടുത്ത് പ്രതിവർഷം 25 ലക്ഷം രൂപ ലാഭം നേടുകയാണ് ഒരു യുവാവ്. അങ്കിത് പാണ്ഡ്യ എന്ന ഉപയോക്താവാണ് തന്റെ സുഹൃത്തിന്റെ കഥ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചത്.
സുരക്ഷിതമായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചപ്പോൾ സുഹൃത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് അങ്കിത് പാണ്ഡെ കുറിക്കുന്നു. എന്നാൽ, കർഷകരിൽ നിന്ന് നേരിട്ട് അരി സംഭരിച്ച് സ്വന്തം ബ്രാൻഡിൽ പാക്ക് ചെയ്ത് വിപണിയിലെത്തിക്കാനായിരുന്നു യുവാവിന്റെ തീരുമാനം.

To advertise here,

ബിസിനസ് മോഡൽ എങ്ങനെയാണെന്നും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്;

  • കർഷകരിൽ നിന്ന് കിലോഗ്രാമിന് 35 രൂപ നിരക്കിലാണ് അരി വാങ്ങുന്നത്.

  • പാക്കിങ്ങിന് മൂന്ന് രൂപയും ഗതാഗതത്തിന് രണ്ട് രൂപയും ഉൾപ്പെടെ ഒരു കിലോ അരിയുടെ ആകെ ചെലവ് 40 രൂപയാണ്.

  • ഈ അരി കിലോഗ്രാമിന് 50 രൂപ നിരക്കിൽ റീട്ടെയിൽ വ്യാപാരികൾക്ക് വിൽക്കുന്നു.

  • വ്യാപാരികൾ ഇത് 55–57 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

  • ഇതിലൂടെ ഒരു കിലോ അരിക്ക് 10 രൂപ നിരക്കിൽ യുവാവിന് ലാഭം ലഭിക്കുന്നു.

നിലവിൽ പ്രതിമാസം 200 ക്വിന്റൽ (20,000 കിലോഗ്രാം) അരിയാണ് 200-ഓളം റീട്ടെയിൽ കടകളിലേക്ക് ഇതു വഴി വിതരണം ചെയ്യുന്നത്. 

കണക്കുകളുടെ സത്യവസ്ഥ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോർപ്പറേറ്റ് ജോലികളേക്കാൾ സംരംഭകത്വത്തിനും റിസ്ക് എടുക്കാനുള്ള മനസ്സിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് പോസ്റ്റ് തുടക്കമിട്ടിട്ടുണ്ട്.

"വലിയ റിസ്ക് എടുത്താൽ മാത്രമേ വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കൂ" എന്നും സ്വന്തമായി വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നത് സാധാരണ കോർപ്പറേറ്റ് ശമ്പളത്തേക്കാൾ ഗുണം ചെയ്യുമെന്നും ആളുകൾ പോസ്റ്റിന് താഴെ കുറിക്കുന്നു. എന്നാൽ സ്വന്തമായി ബിസിനസ് നടത്തുന്നത് തോന്നുമ്പോലെ എളുപ്പമല്ലെന്നും കടുത്ത ഉത്തരവാദിത്തം ആവശ്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.