വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ എന്‍.എ നസീറിന്റെ കാടറിയാന്‍ ഒരു യാത്ര എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

രടി ഞങ്ങളുടെ നേരേ നോക്കിനില്‍ക്കുകയാണ്. ഞങ്ങള്‍ രണ്ടുപേരും ഒട്ടും ചലിക്കാതെ അവിടെ നിന്നു. കരടി ശിരസ്സുയര്‍ത്തി മണംപിടിച്ചു. പിന്നെ രണ്ടടി മുന്നോട്ടുവന്നു. പറമ്പിക്കുളം വന്യജീവിസങ്കേതത്തില്‍വെച്ചും പെരിയാര്‍ കടുവാസങ്കേതത്തില്‍വെച്ചും കരടികള്‍ പലരെയും ആക്രമിച്ച കാര്യങ്ങള്‍ ഓര്‍ത്തു. അങ്ങനെയെന്തെങ്കിലും സംഭവിക്കുമോ? ഇല്ല എന്ന് മനസ്സു പറഞ്ഞു. ഞങ്ങള്‍ക്കുനേരേ നോക്കിനിന്ന കരടി അത് വന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കി. ആ നിമിഷം ഞാന്‍ ജലീലിന്റെ കൈയില്‍പ്പിടിച്ച് താഴേക്കുവലിച്ച് തറയില്‍ കുനിഞ്ഞിരുന്നു. കരടി വീണ്ടും ഞങ്ങളെ നോക്കിയപ്പോള്‍ രണ്ടുപേരും നിലത്തിരുന്നുകഴിഞ്ഞിരുന്നു. അതിന്റെ കണ്ണുകളിലാകെ അല്പം പരിഭ്രമമുള്ളതായി എനിക്കു തോന്നി. കാട്ടില്‍ ഒരു ജീവിയും നിവര്‍ന്നുനടക്കില്ലല്ലോ! കരടികള്‍ തമ്മില്‍ പോരടിക്കുമ്പോഴാണ് ഇരുകാലുകളില്‍ നിവര്‍ന്നുനില്‍ക്കുന്നത്. മനുഷ്യരായ നമ്മള്‍ ഇരുകാലുകളില്‍ നില്‍ക്കുമ്പോള്‍ കരടികള്‍ക്കു തോന്നുന്നത് നമ്മള്‍ അവയെ ആക്രമിക്കാന്‍ പോകുന്നുവെന്നാണ്. അതുകൊണ്ടവ മുന്‍കരുതലെന്നനിലയില്‍ മനുഷ്യരുടെനേരേ തിരിയുന്നു.

To advertise here,

കുറച്ചുനേരം ഞങ്ങളുടെനേരേ ശിരസ്സുയര്‍ത്തിയും താഴ്ത്തിയും മണംപിടിച്ചും നിന്നതിനുശേഷം ആ കരടി സാവകാശം വലതുവശത്തേക്കുള്ള കാട്ടുമൃഗപാതയിലേക്ക് നടന്നുമറഞ്ഞു. ഞാനും ജലീലും പരസ്പരം നോക്കി പുഞ്ചിരിച്ചു. കാട്ടില്‍ വളരെയടുത്ത് വന്യജീവികളെ കാണുകയെന്നത് ഭാഗ്യമാണ്; പ്രത്യേകിച്ച് മനുഷ്യര്‍ അകന്നുമാറിനടക്കുന്ന കരടി, പുലി, കടുവ, കാട്ടുപോത്ത്, രാജവെമ്പാല തുടങ്ങിയ ജീവികളെ. പക്ഷേ, ഞങ്ങളുടെ അനുഭവം ഇത്തരം ജീവികളൊന്നും അപകടകാരികളല്ല എന്നാണ്. മനുഷ്യരില്‍ എപ്പോള്‍ ഭയം ജനിക്കുന്നുവോ, അത് അപ്പോള്‍ത്തന്നെ വന്യജീവികള്‍ക്കെല്ലാം മനസ്സിലാക്കാനാകും. നമ്മള്‍ അവയെ ഭയപ്പെടാതിരിക്കലാണ് ആദ്യം വേണ്ടത്. ഞങ്ങള്‍ അവിടെനിന്ന് നടന്നു. അപ്പോള്‍ ഏതാനും കാട്ടുപന്നികള്‍ പെട്ടെന്ന് ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റനിമിഷം, ഒരു പന്നിയൊഴികെ ബാക്കിയെല്ലാം ശബ്ദം പുറപ്പെടുവിച്ച് ഓടിമറഞ്ഞു. ഞങ്ങള്‍ക്കുനേരേ നിലയുറപ്പിച്ച പന്നിയാകട്ടെ ഏതാണ്ട് പ്രതിമപോലെ ചലിക്കാതെ നിന്നു. അതൊരു ആണ്‍പന്നിയായിരുന്നു. അതിന്റെ വായില്‍നിന്ന് വളഞ്ഞ തേറ്റകള്‍ പുറത്തുകാണാമായിരുന്നു.

പന്നികള്‍ കാടിനായി ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്ന ഒരു ജീവിയാണ്. ഇവ മറ്റു ജീവികളുടെ ശരീരാവശിഷ്ടങ്ങളൊക്കെ തിന്ന് കാട് ശുദ്ധീകരിക്കുന്നു. കൂടാതെ പല ചെടികളുടെയും വേരുകള്‍, കിഴങ്ങുകള്‍ എന്നിവയൊക്കെ തന്റെ തേറ്റയുപയോഗിച്ച് മണ്ണിളക്കിമറിച്ച് കണ്ടെത്തി ഭക്ഷിക്കുന്നു. ചിലപ്പോള്‍ മണ്ണിരകളെയും മറ്റും തേടിയും മണ്ണിളക്കാറുണ്ട്. അങ്ങനെ കാടിന്റെ അടിത്തറ ശരിക്കും ഉഴുതുമറിച്ചപോലെയാക്കിയിരിക്കും അവ. മണ്ണിന് നല്ല ഇളക്കം സംഭവിക്കും. അപ്പോള്‍ ചുറ്റിനുള്ള മരങ്ങളുടെയും ചെടികളുടെയുമൊക്കെ വിത്തുകള്‍ അവിടെ വീഴുമ്പോള്‍ മുളച്ചുപൊന്താന്‍ എളുപ്പമാണ്. അങ്ങനെ കാടിനെ പരിപോഷിപ്പിക്കുന്നതില്‍ വളരെ പ്രധാന പങ്ക് കാട്ടുപന്നികള്‍ വഹിക്കുന്നുണ്ട്.

placeholder
പുസ്തകം വാങ്ങാം

പലപ്പോഴും നമ്മള്‍ പത്രങ്ങളിലൊക്കെ വാര്‍ത്തകള്‍ കാണാറുണ്ട്, 'കാട്ടുപന്നികള്‍ വിളകള്‍ നശിപ്പിച്ചു' എന്നൊക്കെ. അതിനു കാരണം മനുഷ്യര്‍തന്നെയാണ്. കാട്ടുപന്നികള്‍ പെരുകുന്നതില്‍നിന്നു തടയുന്നത് കുറുക്കന്മാരും മറ്റ് മാംസഭോജികളുമൊക്കെയാണ്. ഒരുകാലത്ത് നമ്മുടെ ഗ്രാമങ്ങളിലൊക്കെ കുറുക്കന്മാര്‍ ധാരാളമുണ്ടായിരുന്നു. അവ കാട്ടുപന്നികളുടെ കുഞ്ഞുങ്ങളെയൊക്കെ പിടിക്കുമായിരുന്നു. മനുഷ്യര്‍ വിഷംവെച്ചും അല്ലാതെയുമൊക്കെ അവയെ കൊന്നൊടുക്കിയപ്പോള്‍ കാട്ടുപന്നികള്‍ ക്രമാതീതമായി കൂടി. പ്രകൃതിയൊരുക്കിയ ഒരു ശൃംഖലയുടെ ഭാഗമാണ് മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളും. ഞങ്ങളെ നോക്കിനിന്ന കാട്ടുപന്നി പെട്ടെന്ന് അതിന്റെ ചെവി വശങ്ങളിലേക്കു ശ്രദ്ധിക്കുന്നതുപോലെ ചലിപ്പിക്കുകയും പിന്നെ തന്റെ കൂട്ടുകാര്‍ പോയ ദിശയിലേക്ക് പാഞ്ഞുപോവുകയും ചെയ്തു. ചില തേന്‍കുരുവികള്‍ ശബ്ദിക്കുന്നതു കേട്ടു. അതിനിടയിലൂടെ ഷാമ എന്നു വിളിക്കുന്ന പക്ഷിയുടെ മാധുര്യമേറിയ പാട്ടും കേള്‍ക്കുന്നുണ്ട്. ഷാമ പക്ഷികള്‍ കാട്ടിലെ പാട്ടുകാരാണ്. പല പക്ഷികളും മനോഹരമായി പാടാറുണ്ട്. അതില്‍ ഷാമ എന്ന പക്ഷിക്ക് പ്രാധാന്യമുണ്ട്.

ഷാമ പല രാജ്യങ്ങളിലും കാണപ്പെടുന്നുണ്ട്. ചില വ്യത്യാസങ്ങള്‍ അവയ്‌ക്കെല്ലാം കാണാം. ഒരിക്കല്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ കാടുകളിലൂടെ നടക്കുമ്പോള്‍ അവിടെമാത്രം കാണുന്ന 'ആന്‍ഡമാന്‍ ഷാമ'(Andaman Shama)യെ കാണുകയുണ്ടായി. നമ്മുടെ കാട്ടില്‍ കാണുന്നതിനെക്കാള്‍ അല്പം ചെറിയ പക്ഷിയായിട്ടാണ് അവിടുത്തെ ഷാമയെ കണ്ടപ്പോള്‍ തോന്നിയത്. ഞങ്ങള്‍ ഷാമയുടെ പാട്ടുകേട്ട ദിക്കിലേക്ക് മെല്ലെ നടന്നു. അതിനെ ഒന്ന് കാണാന്‍ അതിയായ മോഹം തോന്നി. കാട് അങ്ങനെയാണ്, ഓരോ കാഴ്ചയിലേക്കും നമ്മെ ശബ്ദങ്ങളായും ഗന്ധങ്ങളായും അടയാളങ്ങളായുമൊക്കെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരു മുളങ്കൂട്ടത്തിനരികില്‍വെച്ച് ഷാമയെ ഞങ്ങള്‍ കണ്ടു.

എന്‍.എ നസീറിന്റെ പുസ്തകങ്ങള്‍ വാങ്ങാം