മുംബൈ: മുംബൈ - നാഗ്പുര്‍ സമൃദ്ധി ഹൈവേയില്‍ ഞായറാഴ്ച രാത്രി പത്തിനുശേഷം ഒരേസമയം പഞ്ചറായത് 50-ലേറെ വാഹനങ്ങള്‍. വാഷിം ജില്ലയിലെ മാലെഗാവിനും വനോജ ടോള്‍ പ്ലാസയ്ക്കും മധ്യേയാണ് ഇത്രയധികം വഹനങ്ങള്‍ രാത്രി പഞ്ചറായത്. വാഹനങ്ങള്‍ യാത്രതുടരാനാകാത്തവിധം നിരനിരയായി റോഡില്‍ കുടുങ്ങിയത് ഗതാഗത തടസത്തിന് ഇടയാക്കി.

To advertise here,

ട്രെയിലര്‍ ലോറിയില്‍നിന്ന് വീണ ഇരുമ്പ് തകിടിന്റെ കൂര്‍ത്തഭാഗം തുളഞ്ഞുകയറിയാണ് വാഹനങ്ങളുടെ ടയറുകള്‍ കേടുവന്നത്. ഈ ഇരുമ്പ് തകിട് ആരെങ്കിലും ബോധപൂര്‍വം കൊണ്ടുവന്നിട്ടതാണോ അറിയാതെ വീണതാണോ എന്നതിൽ അന്വേഷണം നടക്കുകയാണ്. 

ചരക്ക് വാഹനങ്ങളും കാറുകളും അടക്കമുള്ള വാഹനങ്ങളാണ് കുടുങ്ങിയത്. രാത്രി വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഒരു സഹായവും ഏറെനേരത്തേക്ക് ലഭിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പലര്‍ക്കും യാത്ര തുടരാന്‍ കഴിഞ്ഞത്. ഇത്രയധികം വാഹനങ്ങള്‍ ഒരേസ്ഥലത്തുവെച്ച് പഞ്ചറായതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുമ്പ് തകിട് കണ്ടെത്തിയത്.

701 കിലോമീറ്റര്‍ ദൈര്‍ഘ്യവും 120 മീറ്റർ വീതിയുമുള്ള എട്ടുവരിപ്പാതയാണ് മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്സ്പ്രസ് വേ. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളില്‍ ഒന്നായ പാതയുടെ നിര്‍മാണം 55,000 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.