ആലപ്പുഴ: വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ പോലീസ്, എക്‌സൈസ് ഓഫീസുകളിൽക്കിടന്ന് നശിക്കുന്നു. വാഹനലേലം വിജയിക്കാത്തതാണ് നശിക്കാൻ കാരണം.

To advertise here,

ആലപ്പുഴ നഗരഹൃദയത്തിലെ എക്‌സൈസ് കോംപ്‌ളക്‌സ് വളപ്പിലടക്കം വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ കൂമ്പാരമാണ്. ഇരുചക്രവാഹനങ്ങളും കാറുകളും അടക്കമുള്ളവ ജില്ലയിലെ പല ഓഫീസുകളിലും സൂക്ഷിച്ചിട്ടുണ്ട്.

ചിലതിനു പുതുമ നഷ്ടപ്പെട്ടിട്ടില്ല. ചിലതു വർഷങ്ങളായിക്കിടന്ന് തുരുമ്പെടുത്തു. വാഹനങ്ങൾ കൃത്യമായി ലേലംചെയ്യാത്തതിനാൽ സർക്കാരിന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. കേസുകളിൽപ്പെട്ട വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലേലംചെയ്യുകയെന്നതാണു നയം. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി ലേലം നടക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ വിൽപ്പന കാര്യമായി നടക്കുന്നില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ എത്തുമെങ്കിലും വൻവില കാരണം ആരും വാങ്ങുന്നില്ല. അബ്കാരി-മയക്കുമരുന്ന് കേസുകളിൽ പിടികൂടിയ വാഹനങ്ങളാണ് എക്‌സൈസ് ലേലത്തിൽ വെക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹനവിൽപ്പനക്കാരും വാഹനപ്രേമികളും വൻതോതിൽ ലേലത്തിൽ പങ്കെടുക്കാനെത്താറുണ്ട്. എന്നാൽ, സെക്കന്റ് ഹാൻഡ് വാഹനവിപണിയിലെ വിലയെക്കാളും ഉയർന്ന നിരക്കാണ് വണ്ടികൾക്കു നിശ്ചയിക്കുന്നത്.

ഇതോടെ, വാഹനം വാങ്ങാനെത്തിയ പലരും നിരാശരായി മടങ്ങുകയാണ്. വാഹനങ്ങളുടെ വില നിശ്ചയിക്കുന്നത് പി.ഡബ്ലു.ഡി. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗമാണ്. മെക്കാനിക്കൽ എൻജിനിയർ ഓരോ വാഹനത്തിനും നിശ്ചിത വിലയിടും. ഇതു കൂടുതലാണെന്നാണ് ലേലത്തിൽ പങ്കെടുക്കുന്നവരും എക്‌സൈസ് വിഭാഗവും പറയുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞതവണ നടന്ന ലേലത്തിൽ വലിയ വിമർശനവും ആക്ഷേപവും ഉയർന്നിരുന്നു. വിലകൂടിയ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ നശിച്ചുപോകുകയാണ്.

എക്‌സൈസ് ഓൺലൈൻ ലേലം ഒഴിവാക്കിയാണ് പൊതുലേലം സംഘടിപ്പിച്ചത്. കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പൊതുലേലമാക്കിയത്. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കുന്നതിന് 10,000 രൂപ കെട്ടിവെക്കണമായിരുന്നു. വാഹനം എടുത്താലും ഇല്ലെങ്കിലും ഈ തുക തിരികെ ലഭിക്കില്ല. എന്നാൽ, പൊതുലേലത്തിൽ 5,000 രൂപ മതി. കൂടാതെ, വാഹനം വാങ്ങിയാലും ഇല്ലെങ്കിലും ഈ തുക തിരികെ ലഭിക്കും.