നെന്മാറ(പാലക്കാട്): വിളനാശംമൂലമുണ്ടായ സാമ്പത്തികബാധ്യത കാരണം കർഷകൻ ജീവനൊടുക്കി. നെന്മാറ കയ്പഞ്ചേരി ഇടിയംപൊറ്റയിലെ സോമനെയാണ് (61) വ്യാഴാഴ്ച രാവിലെ വീടിനു മുന്നിലുള്ള പറമ്പിലെ മാവിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യതമൂലം ജീവിതം അവസാനിപ്പിക്കുകയാണെന്ന് എഴുതിയ കുറിപ്പും കണ്ടെത്തി.

To advertise here,

കയ്പഞ്ചേരി പാടശേഖരത്തിൽ ഒരേക്കർ സ്വന്തമായും മൂന്നേക്കർ ഭൂമി പാട്ടത്തിനെടുത്തുമാണ് വർഷങ്ങളായി സോമൻ നെൽക്കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ ഒന്നാംവിളയും രണ്ടാംവിളയും ഉണക്കം ബാധിച്ച് പൂർണമായും നശിച്ചിരുന്നു. ഭക്ഷണത്തിനുള്ള നെല്ല് മാത്രമാണ് ലഭിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. നെന്മാറ കൃഷിഭവനുകീഴിലെ കയ്പഞ്ചേരി പാടശേഖരത്തിൽ ഒന്നാംവിള നെൽക്കൃഷിക്കായി ഇപ്പോൾ വിത നടത്തുകയും ഒന്നാം വളം ഇടുകയുംചെയ്തു. എന്നാൽ, കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയിൽ പാടശേഖരം മുഴുവൻ രണ്ടുദിവസം പൂർണമായും വെള്ളത്തിൽ മുങ്ങി.

സഹകരണ ബാങ്കിൽനിന്ന് 3.75 ലക്ഷം രൂപയും രണ്ടു ദേശസാത്‌കൃത ബാങ്കുകളിൽനിന്നായി 5.50 ലക്ഷം രൂപയും വായ്പയെടുത്തിട്ടുണ്ട്. ഇതിൽ രണ്ടു ബാങ്കിലെ വായ്പ ഉപയോഗിച്ചാണ് കൃഷിയിറക്കിയതെന്ന് ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

വീടിനോടുചേർന്ന് ഒരു റൈസ് മില്ലും നടത്തുന്നുണ്ട്. കൃഷിയിൽ കനത്തനഷ്ടം വന്നതോടെ കടക്കെണിയിലായതായി ബന്ധുക്കൾ പറയുന്നു. മൃതദേഹം പോലീസ് നടപടികൾക്കുശേഷം വീട്ടിലെത്തിച്ച് പൊതുദർശനത്തിനുവെച്ചു. തുടർന്ന്, വൈകീട്ട് തിരുവഴിയാട് പുഴപ്പാലം ശ്മശാനത്തിൽ സംസ്കരിച്ചു.

അച്ഛൻ: പഴണാണ്ടി. അമ്മ: വിലാസിനി. ഭാര്യ: മഞ്ജു. മക്കൾ: സൂര്യൻ, വീണ. സഹോദരങ്ങൾ: കേശവജ്യോതി, അനിത. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)