To advertise here,

'ഒരു പരാതി ലഭിച്ചാല്‍ വീട്ടില്‍ വന്ന് അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുന്ന പതിവ് പോലീസിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സൗകര്യമുള്ള സമയത്ത് വിളിച്ച് നോക്കുന്നതിനപ്പുറം മറ്റൊരു നടപടിയുണ്ടാവുന്നില്ല.  പോലീസ് കൃത്യസമയത്ത് ഇടപെടാത്തതുകൊണ്ടാണ് ഷിബിലയ്ക്ക് ജീവന്‍ നഷ്ടമായതും ഒരു കുഞ്ഞ് അനാഥമായതും'- ബന്ധുക്കള്‍ പറഞ്ഞു

'അന്ന് നല്ല സ്‌നേഹത്തിലാണ് അന്ന് വൈകുന്നേരം വീട്ടില്‍ വന്ന് കയറിയത്. ഷിബിലയ്ക്ക് സര്‍ട്ടിഫിക്കറ്റെല്ലാം തിരികെതന്ന് നല്ല നിലയില്‍ സലാംപറഞ്ഞ് പിരിയാമെന്ന് പറഞ്ഞാണ് വന്നത്. അതിന് മുന്‍പ് മൂന്ന് തവണ വീട്ടില്‍ വന്നപ്പോഴും ആ ബാഗ് അവന്റെ തോളിലുണ്ടായിരുന്നു. ആയുധങ്ങളാണ് അതിനുള്ളിലെന്ന് നമ്മളറിയുന്നില്ലല്ലോ. പത്ത് മിനിറ്റ് ഇരുന്ന് ആധാറും പാന്‍കാര്‍ഡും തിരികെകൊടുത്തു. ഷൂ ഊരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ല തിരക്കുണ്ടെന്ന് പറഞ്ഞു. പിന്നെ കത്തി എടുത്ത് എന്നെ കുത്തി. മോളെ മുറ്റത്തേക്ക് തള്ളിയിട്ട് രണ്ട് കത്തികൊണ്ടും കുത്തി. ഉപ്പ ഓടി വന്ന് പിടിച്ചപ്പോള്‍ ഉപ്പയേയും കുത്തി-' ഷിബിലയുടെ ഉമ്മ പറഞ്ഞു

' അഞ്ച് വര്‍ഷമായി അവളെ അവന്‍ കൊണ്ടുപോയിട്ട്. രണ്ട് വര്‍ഷമായി ഞങ്ങളോട് നല്ലരീതിയിലായിരുന്നു മകള്‍. എന്നിട്ടും ഈ അടുത്ത് വരെ മകള്‍ ഒന്നും പറഞ്ഞിരുന്നില്ല. ഒരു ദിവസം യാസിര്‍  കാക്കവയലിലെ  വീട്ടിലേക്ക് വിളിച്ചുവരുത്തി ഇവള്‍ക്ക് ഇവിടെ നില്‍ക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു. മകള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അന്ന് ഞാന്‍ അവളേയും കുഞ്ഞിനേയും കൂട്ടി തിരികെപ്പോന്നു. ഈ അടുത്താണ് യാസിര്‍ മദ്യപിക്കുന്നതും, ഉപദ്രവിക്കുന്നതുമായ കാര്യങ്ങള്‍ അറിയുന്നത്. വിവരങ്ങള്‍ മഹല്ല് കമ്മിറ്റിയെ അറിയിച്ച് യാസിറിനേയും കുടുബത്തേയും ചര്‍ച്ചയ്ക്കായി വിളിച്ചെങ്കിലും അവര്‍ വന്നില്ല. യാസിര്‍ നന്നാകുമെന്ന്  പ്രതീക്ഷ മോള്‍ക്കുണ്ടായിരുന്നു. ഷിബിലയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയും യാസിര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. പക്ഷേ യാസിറിന്റെ വീട്ടുകാര്‍ വന്ന് സംസാരിക്കാതെ മകളെ വിടില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. എന്നാലും ഉമ്മേം ബാപ്പേം രണ്ടിടത്തായി ആ കുഞ്ഞിന്റെ ഭാവിയല്ലേ ഇല്ലാതാവുക. അതോര്‍ത്ത് പോലീസിന്റെ സാന്നിധ്യത്തില്‍ മകളെ തിരികെ വിടാമെന്ന് കരുതി കഴിഞ്ഞ 28ന് എല്ലാ വിവരങ്ങളും കാണിച്ച് പരാതി നല്‍കി. ലഹരി ഉപയോഗം അടക്കം എല്ലാ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പോലീസ്‌സ്റ്റേഷനിലേക്ക് രണ്ട് കുടുംബങ്ങളെയും വിളിപ്പിച്ചു. പിന്നീട് യാതൊരു നടപടിയും പോലീസ് എടുത്തില്ല. അന്ന് ഇടപെട്ടിരുന്നെങ്കില്‍ എന്റെ മോളിന്ന് ജീവനോടെ ഉണ്ടായേനെ'- ഷിബിലയുടെ പിതാവ് അബ്ദുള്‍ റഹീം വിതുമ്പലോടെ പറഞ്ഞു 

Inshort | Shibila`s family blames police inaction for her murder.  They claim they reported threats but no action was taken, leading to her death and her child`s orphaning.