സിപിഎമ്മിൽ പിണറായി വിജയന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നു, പാർട്ടി പിണറായിയുടെ കൈപിടിയിൽ ആയതിന് ശേഷം ചരിത്രത്തിൽ ഇതുവരെ കാണാത്ത ചില കാഴ്ച്ചകൾ. തിരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യ കാരണം ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിണറായിയുടെ വാദം ഒരു വശത്ത് നിൽക്കുമ്പോൾ തോമസ് ഐസകും പി ജയരാജനുമടക്കമുള്ള പല സീനിയർ നേതാക്കളും പാർട്ടിയുടെ അഹങ്കാരവും ചില സ്ഥാനാർഥി നിർണയവുമെല്ലാം പിഴച്ചു എന്ന വാദങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ആത്യന്തികമായി പാർട്ടി തെറ്റുതിരുത്തൽ രേഖയുമായി കോഴിക്കോട് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്ന ഘട്ടത്തിലാണ് പിണറായിയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ വെല്ലുവിളി തീർത്തുകൊണ്ട് സിഎംആർഎൽ എക്സാലോജിക് കേസിൽ ഇ.ഡി സംസ്ഥാന ഡിജിപിക്ക് കത്തു നൽകുന്നത്. വിവാദമായ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ 3.28 കോടി രൂപ മകൾ വീണ വിജയൻ വഴി കൈകൂലിയായി വാങ്ങിയെന്ന ഗുരുതരമായ ആരോപണമാണ് ഇ.ഡിയുടെ റിപ്പോർട്ടിൽ ഉള്ളത്. മുഖ്യമന്ത്രിയുടെ മരുമകനും മുൻമന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്. ഈ ഘട്ടത്തിൽ കോഴിക്കോട് വിശാല സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ പിണറായിയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിനെതിരായ വിമർശനം ഉയരുമോ? ഭാവിയിൽ ഒരു നേതൃമാറ്റത്തിന് ഇത് വഴിതെളിക്കുമോ?

To advertise here,