യനാട് ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. സുല്‍ത്താന്‍ ബത്തേരിയില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ റെസ്റ്റ്ഹൗസില്‍ പൊതുജനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ താമസിക്കാം. ഇരുനിലകളിലായി ശീതികരിച്ച രണ്ട് സ്യൂട്ട് മുറികള്‍ ഉള്‍പ്പെടെ ഒമ്പത് മുറികള്‍, 50 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആധുനികരീതിയിലുള്ള വിശ്രമമന്ദിരം നിര്‍മിച്ചത്. 3.9 കോടി രൂപ ചെലവിലാണ് പി.ഡബ്ല്യു.ഡി. പുതിയകെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

To advertise here,

റെസ്റ്റ്ഹൗസ് മന്ത്രി പി.എ. മുഹമദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍ ജനകീയമാക്കി സര്‍ക്കാരിനും ജനങ്ങള്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്ന്‌ അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. വയനാട് ഇന്ന് ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിക്കഴിഞ്ഞു. വയനാട് ജില്ല രൂപീകരിച്ചത് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ കാലമാണിത്. സഞ്ചാരികള്‍ക്ക് താമസം ഒരുക്കുക എന്നത് പ്രധാന ഉത്തരവാദിത്തമാണ്‌. കുറഞ്ഞ ചെലവില്‍ മികച്ച താമസം സഞ്ചാരികള്‍ക്ക് ഒരുക്കാനാണ് പുതിയ റെസ്റ്റ് ഹൗസ് തുറന്നിരിക്കുന്നത്. 20 കോടി രൂപ സംസ്ഥാനത്തെ എട്ട് റെസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്‌സത്ത്, മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, ഉത്തരമേഖലാ പൊതുമരാമത്ത് കെട്ടിടം വിഭാഗം സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇ.ജി. വിശ്വപ്രകാശ് എന്നിവര്‍ സംസാരിച്ചു.