ണ്ഡിഗഢിലെ കല്‍കയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്കുള്ള ഹെറിറ്റേജ് ട്രെയിനിന്റെ സര്‍വീസുകള്‍ പുനരാരംഭിച്ചു. റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ലോകപ്രശസ്തമായ പൈതൃക തീവണ്ടിയുടെ സര്‍വീസുകള്‍ രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്നു. സീസണ്‍ സമയത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയത് പ്രദേശത്തെത്തിയ വിനോദസഞ്ചാരികളെ നിരാശരാക്കിയിരുന്നു.

To advertise here,

പാതയിലെ സമ്മര്‍ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ബ്രിഡ്ജിലാണ് വിള്ളല്‍ കണ്ടെത്തിയിരുന്നത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷം തിങ്കളാഴ്ച ഇത് പരിഹരിച്ച് ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. 

രാജ്യത്തെ ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രകളിലൊന്നാണ് കല്‍ക-ഷിംല പാതയിലെ പ്രത്യേക പൈതൃക ടോയ് ട്രെയിന്‍ സര്‍വീസ്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ട്രെയിനില്‍ കയറാനായി നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും എത്താറുള്ളത്. ചണ്ഡീഗഢില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കല്‍ക റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നാണ് ഷിംല ടോയ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. 

1903-ൽ ബ്രിട്ടീഷുകാരാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. കല്‍ക മുതല്‍ ഷിംല വരെ 96 കിലോമീറ്ററാണ് ദൂരം. അഞ്ച് മണിക്കൂറാണ് ട്രെയിന്‍ ഓടിയെത്താന്‍ വേണ്ട സമയം. 1002 ടണലുകളും 800 പാലങ്ങളും കടന്നാണ് ട്രെയിന്‍ ഷിംലയില്‍ എത്തുക. ഉയരത്തിലേക്ക് കയറുന്നതിനനുസരിച്ച് അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.