ചെന്നൈ: കന്യാകുമാരി വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേ രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം ഉയര്‍ന്നു. ത്രിവേണി സംഗമമഭൂമിയില്‍ തിങ്കളാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ.സ്റ്റാലിന് പാലം നാടിന് സമര്‍പ്പിച്ചു.

To advertise here,

സുതാര്യമായ ഗ്ലാസ് പ്രതലം ഉള്‍ക്കൊള്ളുന്ന പാലം അതുല്യമായ ദൃശ്യാനുഭവം നല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടലിന്റെ അതിമനോഹരമായ കാഴ്ച സന്ദര്‍ശകര്‍ക്ക് പാലത്തില്‍നിന്ന് കിട്ടും.

തിരുക്കുറളിന്റെ രചയിതാവ് തിരുവള്ളുവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് 37 കോടി രൂപ ചെലവിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ പാലം നിര്‍മിച്ചത്. 77 മീറ്റര്‍ ദൂരമാണ് പാലത്തിനുള്ളത്. 10 മീറ്റര്‍ വീതിയും ഉള്ള കണ്ണാടി പാലം 133 അടി ഉയരത്തിലാണുള്ളത്.

കടലിന്റെയും ചുറ്റുമുള്ള ഭൂപ്രകൃതിയും ആസ്വദിക്കുന്നതിനൊപ്പം രണ്ട് സ്മാരകങ്ങള്‍ക്കിടയില്‍ കൂടുതല്‍ മനോഹരവുമായ ഒരു റൂട്ടും ഇത് പ്രദാനം ചെയ്യുന്നുണ്ട്.

നേരത്തെ, കന്യാകുമാരി ബോട്ട് ജെട്ടിയില്‍ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടര്‍ന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്കും യാത്ര ചെയ്യാന്‍ വിനോദസഞ്ചാരികള്‍ക്ക് ഫെറി സര്‍വീസ് ആശ്രയിക്കേണ്ടി വന്നിരുന്നു. കണ്ണാടി പാലത്തിന്റെ ഉദ്ഘാടനത്തോടെ, സന്ദര്‍ശകര്‍ക്ക് രണ്ട് സ്മാരകങ്ങള്‍ക്കിടയില്‍ ആസ്വദിച്ച് നടക്കാന്‍ കഴിയും.

കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ തിരുവള്ളുവര്‍ പ്രതിമയിലേക്കുള്ള ബോട്ട് സര്‍വീസ് മുടങ്ങുന്നതിനാലാണ് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.