തൊടുപുഴ: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കാന്റിലിവര്‍ (ഒരുവശത്ത് ഉറപ്പിച്ചിരിക്കുന്ന) ഗ്ലാസ് ബ്രിഡ്ജ് എന്ന ഖ്യാതി വാഗമണ്ണിന് നഷ്ടമായി. വിശാഖപട്ടണം കൈലാസഗിരിയിലെ ടൈറ്റാനിക് കോര്‍ണറിലാണ് വാഗമണ്ണിനെ കടത്തിവെട്ടുന്ന ഗ്ലാസ് ബ്രിഡ്ജ് പൂര്‍ത്തിയായത്. അത് നിര്‍മിച്ചതാകട്ടെ മലയാളിയും. 

To advertise here,

പെരുമ്പാവൂര്‍ ഭാരത് മാതാ വെഞ്ചുവേഴ്സ് മാനേജിങ് ഡയറക്ടര്‍ ജോമി പൂണോളിയാണ് ടൈറ്റാനിക് കോര്‍ണറിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ശില്‍പ്പി. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചതും ഇദ്ദേഹമായിരുന്നു.

വാഗമണ്ണിലെ പാലത്തിന്റെ നീളം 38 മീറ്ററാണ്. വിശാഖപട്ടണത്തിലേത് 55 മീറ്റര്‍ വരും. വിശാഖപട്ടണം മെട്രൊപൊലിറ്റന്‍ റീജിയന്‍ ഡിവലപ്മെന്റ് സൊസൈറ്റിയുടെ കീഴില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിര്‍മാണം.

ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മള്‍ട്ടി ലെയര്‍ ഗ്ലാസ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 40 ടണ്ണിലേറെ ഭാരമുള്ള സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിച്ച പാലത്തിന് 250 കിലോമീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റിനെവരെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ജോമി പൂണോളി പറഞ്ഞു. ഇതിനുമുകളില്‍ 24 മണിക്കൂര്‍ 12 ടണ്‍ ഭാരം കയറ്റി ലോഡ് ടെസ്റ്റും നടത്തി. ഒരേസമയം 40 പേര്‍ക്ക് പ്രവേശിക്കാം.

സമുദ്രനിരപ്പില്‍നിന്ന് ആയിരം അടി ഉയരത്തിലുള്ള ഗ്ലാസ് ബ്രിഡ്ജില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടലിന്റെയും കിഴക്കന്‍ മലനിരകളുടെയും ഭംഗി ആസ്വദിക്കാനാകും. ഇതിന്റെ മനോഹാരിതയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചിരുന്നു. ഈ മാസം ഉദ്ഘാടനമുണ്ടാകും.