മികച്ച സാധ്യതകളുണ്ടെങ്കിലും ആസൂത്രണത്തിന്റെ അഭാവം ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തെ പിന്നോട്ടടിപ്പിക്കുന്നു. ഇക്കോടൂറിസം സെന്ററായി തുടങ്ങിയപ്പോഴുള്ള അവസ്ഥയില്‍നിന്ന് വലിയ മാറ്റമൊന്നും ഇപ്പോഴുമില്ല. നാട്ടുകാരും വനം വകുപ്പുദ്യോഗസ്ഥരുമടക്കമുള്ള വനസംരക്ഷണസമിതി പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും പല പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടില്ല.

To advertise here,

ഒരുമാസം 2500 സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ഒമ്പത് ജീവനക്കാരുമുണ്ട്. എന്നാല്‍ ടൂറിസത്തില്‍നിന്നുള്ള വരുമാനം താരതമ്യേന ജീവനക്കാര്‍ക്ക് കൊടുക്കുന്ന ശമ്പളവുമായി താരതമ്യംചെയ്താല്‍ കുറവാണ്. സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ മികച്ച വരുമാനമുണ്ടാക്കുന്ന കേന്ദ്രമായി മാറ്റാം. ഇതില്ലാത്തതാണ് പ്രധാനപ്രശ്‌നം. പാര്‍ക്കിങ് ഏരിയുടെ അഭാവം, പൊതുഗതാഗത സംവിധാനമില്ലായ്മ, മതിയായ റിഫ്രെഷ്മെന്റ് സംവിധാനങ്ങളുടെ കുറവ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഇക്കോ സ്റ്റഡി സെന്റര്‍ തുടങ്ങിയവയുടെ അഭാവം എന്നിവയാണ് പ്രധാന പ്രതിസന്ധികള്‍.

കുറ്റ്യാടി ജലസേചന പദ്ധതിയിലുള്‍പ്പെട്ട കനാല്‍ ജാനകിക്കാട് പരിസരങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഇവിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് പ്രതിസന്ധിയാകുന്നു. പൊതുഗതാഗത സൗകര്യമില്ലാത്തത് ന്യൂനതയായി ടൂറിസം അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ജാനകിക്കാട് പാലംവരെ രണ്ട് ബസ് സര്‍വീസ് അനുവദിച്ചാല്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. മുള്ളന്‍കുന്ന് വഴിയുള്ള റോഡിന്റെ നിലവാരമില്ലായ്മയും മറ്റൊരു കാരണമാണ്. വിനോദസഞ്ചാരകേന്ദ്രത്തിന് പുറമേയുള്ള പുഴയുടെ ഭാഗങ്ങളില്‍ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ ഒട്ടേറെപ്പേര്‍ അപകടങ്ങളില്‍ പെടാറുണ്ട്.

ജാനകിക്കാട്

കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 54 കിലോമീറ്റര്‍ അകലെ മരുതോങ്കര ഗ്രാമത്തിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ഇവിടെ വന്യമൃഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ പേടിയൊന്നും കൂടാതെ തന്നെ ഏവര്‍ക്കും കാടിന്റെ തനത് ഭംഗി ആസ്വദിക്കാം. 131 ഹെക്ടര്‍ കാടുണ്ട്. മുന്‍ കേന്ദ്രമന്ത്രി വി.കെ കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകി അമ്മയുടെ പേരിലുള്ള എസ്റ്റേറ്റായിരുന്നു ഇത്. അങ്ങനെയാണ് ജാനകിക്കാട് എന്ന പേരുണ്ടായത്. 2008 ലാണ് ഇവിടെ ഇക്കോ ടൂറിസം സെന്ററായി പ്രഖ്യാപിക്കുന്നത്.