ആണവ യുദ്ധം ഒരു പ്രദേശത്തെ മനുഷ്യരെ മുഴുവൻ തുടച്ചുനീക്കിയാലും പാറ്റകൾ അതിജീവിക്കുമോ? ഏറെക്കാലമായി പറഞ്ഞുകേൾക്കുന്നതാണിത്. എന്നാൽ അത് എത്രത്തോളം ശരിയാണ്?

To advertise here,

ഈ ആശയം എവിടെനിന്നോ വന്നതല്ല. 1945-ൽ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് ആക്രമണങ്ങൾക്ക് ശേഷം ധാരാളം മനുഷ്യർ മരിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്ത പ്രദേശങ്ങളിൽ പാറ്റ അടക്കമുള്ള പ്രാണികൾ വേഗത്തിൽ പ്രത്യക്ഷപ്പെടുന്നതായി അവിടുത്തെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അതേക്കുറിച്ച് പലരോടും സംസാരിച്ചിട്ടുണ്ടാകാം. കാലക്രമേണ, ഈ നിരീക്ഷണം ഒരു വലിയ അവകാശവാദമായി മാറി. ആണവ യുദ്ധത്തിൽ മനുഷ്യർ നശിച്ചാൽ, പാറ്റകൾ അതിജീവിക്കും എന്ന ധാരണ പ്രചരിച്ചു.

ശാസ്ത്രം ഈ അവകാശവാദത്തിന് ഭാഗികമായി ഇന്ധനം നൽകി. പാറ്റകൾ റേഡിയേഷൻ നേരിടുന്നതിൽ മനുഷ്യരെക്കാൾ യഥാർത്ഥത്തിൽ ശക്തരാണ്. ചില സ്പീഷീസുകൾക്ക് മനുഷ്യരെ കൊല്ലാൻ കഴിയുന്നതിനേക്കാൾ പലമടങ്ങ് ഉയർന്ന ഡോസുകൾ വരെ നേരിടാൻ കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഏകദേശം 5 സിവെർട്ട് റേഡിയേഷൻ ഏൽക്കുന്ന മനുഷ്യർക്ക് ഗുരുതരമായ അപകടമുണ്ടാകും. എന്നാൽ ചില പാറ്റകൾക്ക് മരിക്കുന്നതിന് മുമ്പ് അതിലും കൂടുതൽ റേഡിയേഷൻ നേരിടാൻ കഴിയും. ഇതിന്റെ കാരണം ജീവശാസ്ത്രപരമാണ്. മനുഷ്യ കോശങ്ങൾ നിരന്തരം വിഭജിക്കുന്നു. ഇത് അവയെ റേഡിയേഷൻ കേടുപാടുകൾ കൂടുതൽ ബാധിക്കാനിടയാക്കുന്നു. പാറ്റകളുടെ കോശങ്ങൾ സാവധാനം വിഭജിക്കുന്നു. അത് അവർക്ക് ഒരു മുൻതൂക്കം നൽകുന്നു.

എന്നാൽ ആണവ സ്ഫോടനം അതിജീവിക്കാൻ പാറ്റകൾക്ക് കഴിയില്ല എന്നതാണ് യാഥാർഥ്യം. ആണവ സ്ഫോടനം ഉണ്ടാക്കുന്ന ചൂട്, ഷോക്ക്‌വേവ്, തീവ്രമായ സമ്മർദ്ദം എന്നിവ ഏത് ജീവിയെയും പോലെ അവരെയും കൊല്ലും. എന്നാൽ അവയ്ക്ക് അതിജീവിക്കാൻ കഴിയുന്നത് സ്ഫോടനത്തിന് ശേഷമാണ്. ഒരു പാറ്റ സ്‌ഫോടനം നടക്കുന്ന സ്ഥലത്തുനിന്ന് വളരെ ദൂരെയാണെങ്കിലോ ഭൂമിക്കടിയിലോ കെട്ടിടങ്ങൾക്കുള്ളിലോ മറഞ്ഞിരിക്കുകയാണെങ്കിലോ അവയ്ക്ക് പല സസ്തനികളെയും കൊല്ലുന്ന അളവിലുള്ള റേഡിയേഷൻ സഹിക്കാൻ കഴിഞ്ഞേക്കും.

ചെറിയ വലിപ്പം അതിന് അവയെ സഹായിക്കുന്നു. അവയുടെ ശരീരത്തിന് കുറഞ്ഞ ഭക്ഷണവും വെള്ളവും മതി. അവയ്ക്ക് വിള്ളലുകളിൽ നുഴഞ്ഞുകയറി ആഴ്ചകളോളം അവശിഷ്ടങ്ങളിൽ അതിജീവിക്കാൻ കഴിയും. എന്നാൽ വളരെ ഉയർന്ന റേഡിയേഷൻ അപ്പോഴും പാറ്റകളെ കൊല്ലും. ശാസ്ത്രീയ പഠനങ്ങൾക്കുമായി നടത്തിയ പരീക്ഷണങ്ങളിൽ പാറ്റകൾ മനുഷ്യരേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ഭൂമിയിലെ ഏറ്റവും റേഡിയേഷൻ പ്രതിരോധശേഷിയുള്ള ജീവികൾ അവരല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചില സൂക്ഷ്മാണുക്കൾ, ഫംഗസുകൾ, ടാർഡിഗ്രേഡ് പോലുള്ള ചെറിയ ജീവികൾക്ക് എന്നിവ പാറ്റകളെക്കാൾ മികച്ച രീതിയിൽ വളരെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയും. പാറ്റകൾക്ക് കൗതുകകരമായ മറ്റൊരു സവിശേഷത കൂടിയുണ്ട്. പാറ്റകൾ വായയെ ആശ്രയിക്കാതെ ചെറിയ ദ്വാരങ്ങളിലൂടെ ശ്വാസമെടുക്കുന്നതിനാൽ അവയ്ക്ക് തലയില്ലാതെ ദിവസങ്ങളോളം ജീവിക്കാൻ കഴിയും. ചിലത് ഭക്ഷണം കൂടാതെ ഒരു മാസം അതിജീവിക്കും. ഇത്തരം പ്രത്യേകതകൾ കൊണ്ടാകാം ആണവയുദ്ധം സംബന്ധിച്ച മിഥ്യാധാരണ വീണ്ടും വീണ്ടും ശക്തമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.