ഖനനം നടത്തുന്നതും പുരാവസ്തുക്കള്‍ കണ്ടെത്തുന്നതും പുതുമയുള്ള കാര്യമല്ല. ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷെയറില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് ആറാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന കുഴിമാടവും അതിനുള്ളില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളുമായിരുന്നു. എന്നാല്‍, അതിലേറെ ഗവേഷകരെ അമ്പരപ്പിച്ചത് പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം കണ്ടെത്തിയ ഒരു മണ്‍പാത്രമായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തിനൊപ്പം വൈന്‍ പാത്രമെന്ന് കരുതുന്ന ഇതും എങ്ങനെ കുഴിമാടത്തിലെത്തി എന്ന് കണ്ടെത്താനായിരുന്നു അവരുടെ ശ്രമം.
പെണ്‍കുട്ടി മരിച്ചത് ഏകദേശം 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. കുഴിമാടത്തില്‍നിന്ന് കണ്ടെടുത്ത മണ്‍പാത്രം റോമന്‍ കാലഘട്ടത്തിലുള്ളതാണെന്നും കരുതുന്നു. ഷെഫീല്‍ഡ് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകരായ ഹുഫ് വില്‍മോട്ടും സഹപ്രവര്‍ത്തകരും ഇതുസംബന്ധിച്ച് 'യൂറോപ്യന്‍ ജേണല്‍ ഓഫ് ആര്‍ക്കിയോളജി'യില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുംചെയ്തിരുന്നു.
49 കുഴിമാടങ്ങളുണ്ടായിരുന്ന ഒരു ശ്മശാനത്തില്‍നിന്നാണ് പുരാതനമായ ഈ മണ്‍പാത്രം കണ്ടെടുത്തത്. കുഴിമാടത്തില്‍ പെണ്‍കുട്ടിയുടെ തലഭാഗത്തായി വെച്ചിരുന്ന നിലയിലായിരുന്നു പാത്രം. ഇതിനൊപ്പം രണ്ട് പതക്കങ്ങളും കണ്ടെടുത്തിരുന്നു. 2.2 ഇഞ്ച് വിസ്താരമുള്ള പാത്രത്തില്‍ 280 മില്ലി ലിറ്റര്‍ ദ്രാവകം ഉള്‍ക്കൊള്ളുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചെമ്പും ലോഹങ്ങളും ഉപയോഗിച്ചാണ് നിര്‍മാണം. പാത്രത്തില്‍ അലങ്കാരപ്പണികളുമുണ്ട്. റോമന്‍ കാലഘട്ടത്തില്‍ ഫ്രാന്‍സില്‍നിന്നോ മറ്റോ ഇറക്കുമതി ചെയ്തതാകും ഈ പാത്രമെന്നും പുരാവസ്തുഗവേഷകര്‍ പറയുന്നുണ്ട്.
റോമന്‍ കാലത്ത് വൈന്‍ കുടിക്കാന്‍ വേണ്ടിയായിരിക്കാം ഇത്തരം പാത്രങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍, ഇത് കുഴിമാടത്തില്‍ മൃതദേഹത്തിനൊപ്പം അടക്കിയതിന് പിന്നില്‍ വ്യത്യസ്തമായ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനായി ഗവേഷകര്‍ വിശദമായ പരിശോധന നടത്തി. ഈ പരിശോധനയില്‍ പന്നിക്കൊഴുപ്പിന്റെ സാന്നിധ്യം പാത്രത്തിനുള്ളില്‍ കണ്ടെത്തി. അതിനാല്‍ തന്നെ മരിച്ച പെണ്‍കുട്ടി ചികിത്സ നടത്തിയിരുന്ന ആൾ ആയിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. ഇത് ചികിത്സാ ആവശ്യത്തിനായി അവര്‍ ഉപയോഗിച്ചിരുന്ന പാത്രമായിരിക്കാമെന്നും ഗവേഷകര്‍ കരുതുന്നു.
Content Highlights: archeologists found a grave from sixth century and a bowl
Published: 10 Dec 2024, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented