വാഷിങ്ടണ്‍: കോടതിവിധി എതിരായതോടെ അമേരിക്കയില്‍ പ്രവര്‍ത്തനം നിര്‍ത്തി ചൈനീസ് സാമൂഹിക മാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക്. ശനിയാഴ്ച വൈകുന്നേരത്തോടെ ടിക് ടോക്കിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്‌റ്റോറുകളില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. 

To advertise here,

അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചാണ് ടിക് ടോക് നിരോധിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് 2024-ല്‍ തീരുമാനിക്കുന്നത്. ഇതിനെതിരേ ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സ് യു.എസ്. സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. വെള്ളിയാഴ്ചത്തെ കോടതിവിധി എതിരായതോടെ ഞായറാഴ്ച മുതല്‍ യു.എസില്‍ ടിക് ടോക് നിരോധനം നിലവില്‍ വരും. 

അതേസമയം, താന്‍ അധികാരമേറ്റെടുത്തതിന് ശേഷം നിരോധനത്തിന് 90 ദിവസത്തെ ഇളവ് അനുവദിച്ചേക്കുമെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്കായുള്ള കുറിപ്പില്‍ ടിക് ടോക് ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ എഡിറ്റിങ് ആപ്പായ കാപ്കട്ട്, ലൈഫ്‌സ്റ്റൈല്‍ ആപ്ലിക്കേഷനായ ലെമണ്‍8 എന്നിവയും ശനിയാഴ്ച വൈകിട്ടോടെ ഉപയോക്താക്കള്‍ക്ക് അണ്‍അവെയ്‌ലബിള്‍ ആയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.