സ്പെയ്സ് എക്സ് 2025-ൽ വിക്ഷേപിച്ച ഫാൽക്കൺ-9 റോക്കറ്റിന്റെ ഒരുഭാഗം കഴിഞ്ഞ ദിവസം ചന്ദ്രനിൽ ഇടിച്ചെന്നാണ് ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ഏകദേശം 18-20 മീറ്റർ വ്യാസമുള്ള പുതിയ ഗർത്തം രൂപപ്പെട്ടിരിക്കാമെന്നും വലിയതോതിൽ ചാന്ദ്രധൂളി ഉയർന്നിരിക്കാമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. എന്നാൽ സംഭവത്തിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതുവരെ പുറത്തുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്.

To advertise here,

ഇടിയെത്തുടർന്നുണ്ടായ മിന്നൽ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചുപോലും പകർത്തുക പ്രയാസകരമായതിനാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്.  ചന്ദ്രന്റെ സൂര്യപ്രകാശമുള്ള ഭാഗത്തിനും മറുവശത്തിനും ഇടയിലുള്ള നിഴലിന്റെ അതിർത്തിയായ ടെർമിനേറ്റർ ലൈനിന് സമീപമാണ് സംഭവിച്ചത്. റോക്കറ്റ് ഭാഗം ചന്ദ്രനിലെ പൊടിപടലങ്ങൾ ഉയർത്തി. അത് സൂര്യപ്രകാശത്താൽ ചുരുങ്ങിയ സമയം പ്രകാശിച്ചിരുന്നു. എന്നാൽ ഭൂമിയിൽ നിന്ന് നഗ്‌നനേത്രങ്ങൾ കൊണ്ട് അത് കാണാൻ പ്രയാസമായിരുന്നു.

പതിവുപോലെ നിരവധി ഉപഗ്രഹങ്ങൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ബുധനാഴ്ച നടന്ന ഈ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ അവയൊന്നും ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് ഉണ്ടായിരുന്നില്ല. ചിത്രങ്ങളൊന്നും സംഭവത്തിന് തൊട്ടുപിന്നാലെ പുറത്തുവരാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാകാം.

എന്നാൽ നാസയും അതിന്റെ ലൂണാർ റീകോണിസൻസ് ഓർബിറ്റർ പ്രോബും ദക്ഷിണ കൊറിയയുടെ പാത്ത്‌ഫൈൻഡർ ലൂണാർ ഓർബിറ്ററും അപകടസ്ഥലത്തിന്റെ ചിത്രങ്ങൾ എടുക്കാൻ പദ്ധതിയിടുന്നുണ്ട്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ആ ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞേക്കാം. എന്നാൽ ആ വിവരങ്ങൾ ലഭിക്കാൻ ദിവസങ്ങളെടുക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ചൊവ്വയിലെ ഒരു ദൂരദർശിനി റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ ഇടിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയുടെ (ESO) വെരി ലാർജ് ടെലസ്‌കോപ്പ് ഇടിയെത്തടർന്ന് ചന്ദ്രനിലെ പൊടിപടലത്തിൽ സോഡിയം, ലിഥിയം വാതകങ്ങളുടെ വർണ്ണാഭമായ ചിത്രീകരണമായ 'സ്‌പെക്ട്രൽ ലൈനുകൾ' നിരീക്ഷിച്ചിട്ടുണ്ട്. ESO ടെലസ്‌കോപ്പ് അഞ്ച് മുതൽ 10 മിനിറ്റ് വരെ ദൃശ്യമായിരുന്ന പൊടിപടലത്തിന്റെ കെമിക്കൽ ഫിംഗർപ്രിന്റ് പകർത്തി എന്നാണ് ഗവേഷകർ പറയുന്നത്. സോഡിയം വാതകം ചന്ദ്രന്റെ മണ്ണിൽ നിന്നാണ് വന്നതെന്നും, ലിഥിയത്തിന്റെ സാന്നിധ്യം റോക്കറ്റ് ഭാഗത്ത് നിന്ന് വരാൻ സാധ്യതയുള്ളതാണെന്നും വിലയിരുത്തപ്പെടുന്നു.

ഈ കൂട്ടിയിടി ഭാവിയിലെ ഭൂകമ്പ പഠനങ്ങൾക്ക് വിലപ്പെട്ട വിവരങ്ങൾ നൽകുമെന്നും കൃത്രിമ ബഹിരാകാശ അവശിഷ്ടങ്ങൾ ചന്ദ്രനിൽ ഇടിക്കുന്നതിന്റെ അപകടങ്ങൾ വിലയിരുത്താൻ സഹായിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. നാസ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉടൻ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതിനിടെ ഇത്തരം പഠനങ്ങളുടെ പ്രാധാന്യം ഏറെയാണ്. 2025 ജനുവരിയിൽ സ്പെയ്സ് എക്‌സ് വിക്ഷേപിച്ച റോക്കറ്റാണ് കഴിഞ്ഞ ദിവസം ചന്ദ്രനിൽ ഇടിച്ചത്.