വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രനിലേക്ക് രണ്ട് ലാന്‍ഡറുകള്‍ അയയ്ക്കാന്‍ ഉപയോഗിച്ച റോക്കറ്റാണ് ലക്ഷ്യംതെറ്റി ചന്ദ്രനില്‍ ഇടിക്കാനൊരുങ്ങുന്നത്.

ലക്ഷ്യംതെറ്റി സഞ്ചരിക്കുന്ന സ്‌പേസ്എക്‌സ് റോക്കറ്റ് ദിവസങ്ങൾക്കകം ചന്ദ്രനിൽ ഇടിക്കുമെന്ന് ശാസ്ത്രജ്ഞർ. റോക്കറ്റിന്റെ അപ്പർസ്റ്റേജ് ബുധനാഴ്ച ചന്ദ്രനിൽ ഇടിച്ചിറങ്ങുകയും ഒരു ഗർത്തം രൂപപ്പെടുകയും പൊടിയും അവശിഷ്ടങ്ങളും ഉയരുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ചന്ദ്രനിലേക്ക് രണ്ട് ലാൻഡറുകൾ അയയ്ക്കാൻ ഉപയോഗിച്ച റോക്കറ്റാണ് ലക്ഷ്യംതെറ്റി ചന്ദ്രനിൽ ഇടിക്കാനൊരുങ്ങുന്നത്.
ഭൂമിയിൽനിന്ന് കാണാൻ സാധിക്കുമോ?
മണിക്കൂറിൽ 5,400 മൈൽ (8,700 കിലോമീറ്റർ) എന്ന വേഗതയിൽ ചന്ദ്രന്റെ പ്രകാശമുള്ള പടിഞ്ഞാറൻ ഭാഗത്തുള്ള ഐൻസ്റ്റീൻ ഗർത്തത്തിന് സമീപമാകും റോക്കറ്റ് ഇടിക്കുകയെന്ന് സ്‌പേസ് ട്രാക്കിംഗ് വിദഗ്ദ്ധനായ ബിൽ ഗ്രേ പ്രവചിക്കുന്നു. അമേരിക്കയുടെയും കാനഡയുടെയും കിഴക്കൻ ഭാഗങ്ങളിലും തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കൂട്ടിയിടി വ്യക്തമായി കാണാൻ സാധിക്കും.
കൂട്ടിയിടി വലിയ ആശങ്ക സൃഷ്ടിക്കുന്നില്ലെങ്കിലും കൂടുതൽ ബഹിരാകാശ മാലിന്യം ഭ്രമണപഥത്തിൽ നിറയുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു സൂചിപ്പിക്കുന്നു. റോക്കറ്റ് ചന്ദ്രനിൽ ഇടിപ്പിക്കാൻ സ്‌പേസ്എക്‌സ് ലക്ഷ്യമിട്ടിരുന്നില്ല. എന്നാൽ റോക്കറ്റിന്റെ അപ്പർസ്റ്റേജ് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ സാധിച്ചിരുന്നുവെങ്കിൽ ഈ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ചന്ദ്രനിൽ ഇത്തരത്തിൽ ഇടിക്കുന്ന രണ്ടാമത്തെ റോക്കറ്റ് ആയിരിക്കും ഇത്. 2022-ൽ ഒരു ചൈനീസ് റോക്കറ്റ് ചന്ദ്രന്റെ മറഞ്ഞിരിക്കുന്ന ഭാഗത്ത് രണ്ട് ഗർത്തങ്ങൾ ഉണ്ടാക്കിയിരുന്നു.
ചിത്രം പകർത്താൻ നാസ
ഒരു സെക്കൻഡിൽ താഴെ മാത്രം നീണ്ടുനിൽക്കുന്നതായിരിക്കും കൂട്ടിയിടി. ഇതേത്തുടർന്ന് പുറന്തള്ളപ്പെടുന്ന വസ്തുക്കൾ ബഹിരാകാശത്തേക്ക് മൈലുകളോളം നീളും. ദൂരദർശിനികളിലൂടെ മിനിറ്റുകളോളം അത് ദൃശ്യമാകും. ഭാവിയിൽ ബഹിരാകാശ സഞ്ചാരികൾക്ക് ഈ അവശിഷ്ടങ്ങൾ എത്രത്തോളം അപകടകരമാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഏകദേശം 27 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള ഒരു ഗർത്തം രൂപപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഭൂമിയിൽ നിന്ന് കാണാൻ കഴിയില്ലെങ്കിലും ബഹിരാകാശ പേടകങ്ങൾക്ക് ദൃശ്യമാകും. നാസയുടെ ലൂണാർ റീകോണൈസൻസ് ഓർബിറ്റർ, ദക്ഷിണകൊറിയയുടെ ഡാനൂരി ലൂണാർ ഓർബിറ്റർ എന്നിവ കൂട്ടിയിടിക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പകർത്തും.
12 മീറ്റർ നീളവും 4,500 കിലോഗ്രാം ഭാരവുമുള്ളതാണ് കൂട്ടിയിടിക്കുന്ന റോക്കറ്റ് ഭാഗം. 2025 ജനുവരി 15-ന് രണ്ട് സ്വകാര്യ ലൂണാർ ലാൻഡറുകളെ വഹിച്ചുകൊണ്ടാണ് ഇത് വിക്ഷേപിച്ചത്.
റോക്കറ്റ് വിക്ഷേപിച്ചത് എന്തിന്?
വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ സ്വകാര്യ ബഹിരാകാശ പേടകമായ ഫയർഫ്‌ളൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് ആയിരുന്നു അവയിൽ ഒന്ന്. ജപ്പാൻ ആസ്ഥാനമായുള്ള ഐസ്‌പേസിന്റെ ലാൻഡർ ആയിരുന്നു മറ്റൊന്ന്. അത് തകർന്നു.
ചന്ദ്രനിലേക്ക് ഛിന്നഗ്രഹങ്ങളും മറ്റ് പ്രകൃതിദത്ത വസ്തുക്കളും മുന്നറിയിപ്പില്ലാതെ വരുന്നുണ്ടെങ്കിലും മനുഷ്യനിർമ്മിത വസ്തുക്കളുുടെ കൂട്ടിയിടികളിൽ നിന്ന് പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വരും വർഷങ്ങളിൽ ചന്ദ്രനിൽ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിൽ എത്തിക്കാൻ അമേരിക്കയും ചൈനയും മത്സരിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ.
Content Highlights: A discarded SpaceX rocket stage is set to impact the moon's near side near Einstein Crater., The collision provides a unique opportunity for scientists to study lunar debris impact hazards., NASA and South Korean orbiters will monitor the event to collect seismic and crater data., Highlights the urgent need for better space traffic control as lunar missions increase.
Published: 01 Aug 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented