കൊച്ചി: സൈബര്‍ സുരക്ഷാ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കൊക്കൂണ്‍ 2025 ഈ മാസം 10,11 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കോണ്‍ഫറന്‍സിന് മുന്നോടിയായുള്ള സൈബര്‍ സുരക്ഷാ വര്‍ക്ക്‌ഷോപ്പുകള്‍ ആരംഭിച്ചു.

To advertise here,

സൈബര്‍ സുരക്ഷാ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണ് കൊക്കൂണ്‍. ലോകത്ത് സൈബര്‍ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നു കയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടും.

സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സൈബര്‍ സുരക്ഷ അനിവാര്യമായ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, യൂണിവേഴ്‌സിറ്റികള്‍, തുടങ്ങി സര്‍ക്കാരിന്റെ എല്ലാ വകുപ്പില്‍പെട്ടവരും നേരിടുന്ന സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങളും അതിന് സ്വീകരിക്കേണ്ട പ്രതിരോധ പദ്ധതികള്‍ക്കും കോണ്‍ഫറന്‍സില്‍ രൂപം നല്‍കും. കൂടാതെ സൈബര്‍ സുരക്ഷാ രംഗത്തെ രാജ്യാന്തര തലത്തിലെ പ്രശസ്തരും, ലോകത്തിലെ വിവിധ അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുമടക്കം ലോകത്തില്‍ നിലവില്‍ ഉപയോഗിക്കപ്പെടുന്നവയായ പുതിയ സൈബര്‍ ടെക്‌നോളജി ഉള്‍പ്പെടെയുള്ളവ ഇവിടത്തെ കോണ്‍ഫറന്‍സില്‍ പരിചയപ്പെടുത്തും.

10 ന് രാവിലെ 9.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയും, ഡിജിപിയുമായ റവാഡ ആസാദ് ചന്ദ്ര ശേഖര്‍ മുഖ്യപ്രഭാഷണം നടത്തും. വിജിലന്‍സ് മേധാവിയും ഡിജിപിയുമായ മനോജ് എബ്രഹാം, എഡിജിപി എസ്. ശ്രീജിത്ത്, ഐജി പി. പ്രകാശ്, സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി അങ്കിത് അശോകന്‍ എന്നിവര്‍ പങ്കെടുക്കും.

11ന് വൈകീട്ട് 4-ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ എം അനില്‍ കുമാര്‍, കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഇസ്റ്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവര്‍ പങ്കെടുക്കും.