മുംബൈ: വോഡഫോണ്‍ ഐഡിയക്കുപിന്നാലെ സ്‌പെക്ട്രം കുടിശ്ശിക സര്‍ക്കാരിന്റെ ഓഹരിയാക്കിമാറ്റണമെന്ന ആവശ്യവുമായി ഭാരതി എയര്‍ടെലും. കേന്ദ്രസര്‍ക്കാര്‍ 2021-ല്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി പ്രയോജനപ്പെടുത്താനാണ് നീക്കം. വോഡഫോണ്‍ ഐഡിയയുടെ 36,950 കോടിയുടെ സ്‌പെക്ട്രം കുടിശ്ശിക അടുത്തിടെ സര്‍ക്കാര്‍ഓഹരിയാക്കി മാറ്റിയിരുന്നു. ഇതോടെ കമ്പനിയില്‍ 48.9 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ ഉടമസ്ഥതയിലായി. ഇതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി എയര്‍ടെലും സമാനമായ ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്. നേരത്തേ, മൊറട്ടോറിയം പദ്ധതിയില്‍ ചേരാതെ എയര്‍ടെല്‍ വിട്ടുനിന്നിരുന്നു. കുടിശ്ശിക സര്‍ക്കാര്‍ഓഹരികളാക്കുന്നതിലൂടെ കൂടുതല്‍ പണലഭ്യത ഉറപ്പാക്കാനാകുമെന്നതാകാം ഇത്തരമൊരു നീക്കത്തിനുപിന്നിലെന്നാണ് കരുതുന്നത്. അതേസമയം, ഇതേക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

To advertise here,

2024-ല്‍ സ്‌പെക്ട്രം വാങ്ങിയ വകയില്‍ 5985 കോടി രൂപ എയര്‍ടെല്‍ മുന്‍കൂറായി സര്‍ക്കാരിനു നല്‍കിയിരുന്നു. 2024-25 സാമ്പത്തികവര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ വരെ എജിആര്‍ കുടിശ്ശികയടക്കം ഏകദേശം 94,000 കോടി രൂപയുടെ സ്‌പെക്ട്രം ബാധ്യതയാണ് എയര്‍ടെലിനുള്ളതെന്നാണ് കണക്ക്. വോഡഫോണ്‍ ഐഡിയക്കിത് 1.44 ലക്ഷം കോടി രൂപയാണ്. എയര്‍ടെല്‍ 2024-25 സാമ്പത്തികവര്‍ഷം 25,981 കോടിയുടെ കുടിശ്ശിക മുന്‍കൂറായി അടച്ചിട്ടുണ്ട്. ഇതടക്കം ആകെ 66,665 കോടിയുടെ കുടിശ്ശിക ഇതിനകം മുന്‍കൂറായി നല്‍കിയിട്ടുണ്ട്. എയര്‍ടെലിന്റെ ആവശ്യം അംഗീകരിച്ചാല്‍ സര്‍ക്കാരിന് ഓഹരിപങ്കാളിത്തമുള്ള നാലാമത്തെ ടെലികോം കമ്പനിയായി ഭാരതി എയര്‍ടെല്‍ മാറും.