വരുംവർഷങ്ങളിൽ നിർമിതബുദ്ധി (എഐ) മനുഷ്യജീവിതത്തെ അടിമുടി മാറ്റിമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ മുൻനിര ടെക് കമ്പനികളെല്ലാം കോടിക്കണക്കിന് ഡോളറുകളാണ് ഡേറ്റാ സെന്ററുകൾ അടക്കമുള്ള എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി നിക്ഷേപിക്കുന്നത്. എഐ വ്യാപകമാകുന്നതോടെ ഈ അടിസ്ഥാനസൗകര്യങ്ങൾ മതിയാകാതെ വരുമെന്ന് ടെക് കമ്പനി മേധാവികൾ പറയുന്നു. അതിനിടെ എഐ വൻതോതിൽ ഊർജവും ജലവും ഉപയോഗിക്കന്നതുമൂലം ഭാവിയിൽ വരാനിടയുള്ള പ്രതിസന്ധികളെക്കുറിച്ച് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. അതിനിടെയാണ് വമ്പൻ എഐ ഡേറ്റാ സെന്ററുകൾ ഭൂമിയെ വലിയ അളവിൽ ചൂടാക്കുന്നത് സംബന്ധിച്ച വിവരങ്ങളടങ്ങിയ പുതിയ പഠനം പുറത്തുവന്നിട്ടുള്ളത്.

To advertise here,

എഐ ഡേറ്റാ സെന്ററുകൾ ഭൂമിയെ ചൂടാക്കുന്നുവെന്നും ഈ ചൂട് ലോകമെമ്പാടുമുള്ള 34 ലക്ഷത്തിലധികം ആളുകളെ ബാധിക്കന്നു എന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അവർ 20 വർഷത്തെ താപനിലയുടെ കണക്കുകൾ പരിശോധിക്കുകയും വമ്പൻ എഐ ഡേറ്റാ സെന്ററുകൾ നിലനിൽക്കുന്ന സ്ഥലങ്ങളിലെ അവസ്ഥയുമായി അതിനെ താരതമ്യപ്പെടുത്തുകയും ചെയ്തു.

ആയിരക്കണക്കിന് സെർവറുകൾ ഉൾക്കൊള്ളുന്ന കൂറ്റൻ ഡേറ്റാ സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ സമീപപ്രദേശങ്ങളിലെ താപനില ശരാശരി 2 ഡിഗ്രി സെൽഷ്യസ് വർധിക്കുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ചില സാഹചര്യങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാം. ഡേറ്റാ സെന്ററിൽ നിന്ന് 10 കിലോമീറ്റർ ദൂരെയുള്ള പ്രദേശങ്ങളിൽവരെ താപനില വർധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഡേറ്റാ സെന്ററുകളുടെ വിപുലീകരണം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രധാന ഗവേഷകനായ ആൻഡ്രിയാ മെരിനോണി സിഎൻഎൻ-നോട് പറഞ്ഞു. മെക്‌സിക്കോയിലെ ബജിയോ മേഖലയിലെ ഡേറ്റാ സെന്റർ ഹബ് മുതൽ സ്‌പെയിനിലെ അരാഗോൺ വരെ ഈ പ്രവണത നിലനിൽക്കുന്നു. ഈ രണ്ട് പ്രദേശങ്ങളിലും മുൻപില്ലാത്തവിധം വിധം ഏകദേശം 2 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഡേറ്റാ സെന്റർ ശേഷി അതിവേഗം വർധിപ്പിക്കുന്നതിനിടെയാണ് കണക്കുകൾ പുറത്തുവരുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവ എഐ ഡേറ്റാ സെന്ററുകളുടെ പ്രധാന ഹബ്ബുകളായി ഉയർന്നുവരികയാണ്. ഡേറ്റാ സെന്ററുകൾ വർധിക്കുന്നതിനനുസരിച്ച് താപനിലയിലെ വർധന ഒരു പ്രാദേശത്തെ മുഴുവൻ ആശങ്കയായി മാറിയേക്കാം എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.