ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലും പ്രതിഫലിച്ച് നിർമിതബുദ്ധി (എഐ) കമ്പനികൾ തമ്മിലുള്ള കിടമത്സരം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രമുഖ ടെക് സിഇഓമാർ ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ എത്തിയപ്പോൾ നടന്ന രസകരമായ സംഭവം സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധനേടി. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയിയും കൈകൾ കോർത്ത് പിടിക്കാൻ വിസമ്മതിന്റെ വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

To advertise here,

എഐ രംഗത്ത് പരസ്പരം മത്സരിക്കുന്ന ലോകത്തെതന്നെ രണ്ട് പ്രമുഖ കമ്പനികളുട സിഇഓ മാരാണ് ലോകശ്രദ്ധയാകർഷിച്ച എഐ ഉച്ചകോടിയുടെ വേദിയിൽവെച്ച് അതൃപ്തി പരസ്യമാക്കിയത്. ടെക് സിഇഓമാരുടെ ഭാവ പ്രകടനങ്ങൾ ഓൺലൈനിൽ രസകരമായ പ്രതികരണങ്ങൾക്ക് ഇടയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ഗൂഗിൾ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, സ്‌കെയിൽ എഐ സ്ഥാപകൻ അലക്‌സാണ്ടർ വാങ്, മെറ്റയുടെ ചീഫ് എഐ ഓഫീസർ, മറ്റ് ആഗോള ടെക് നേതാക്കൾ എന്നിവരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. 'എപ്പോഴാണ് എജിഐ ഉണ്ടാകുന്നത്? ഡാരിയോയും സാം ആൾട്ട്മാനും കൈകോർക്കുന്ന ദിവസം' എന്ന് Puch AI-യുടെ സഹസ്ഥാപകൻ സിദ്ധാർത്ഥ് ഭാട്ടിയ എഴുതി.

ഓപ്പൺഎഐയിൽ ഗവേഷണ വിഭാഗം മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു അമോദെയി. 2021 ന്റെ തുടക്കത്തിൽ ഓപ്പൺഎഐയിലെ ഏതാനും ഗവേഷകർക്കൊപ്പം ആന്ത്രോപിക് സ്ഥാപിക്കുന്നതിനുവേണ്ടി അദ്ദേഹം കമ്പനി വിട്ടു. ഇന്ന് എഐ രംഗത്ത് മത്സരിക്കുന്ന കമ്പനികളാണ് ഓപ്പൺഎഐയും ആന്ത്രോപിക്കും.

ഭാരത് മണ്ഡപത്തിൽ നടക്കുന്ന അഞ്ച് ദിവസത്തെ എഐ ഇംപാക്ട് ഉച്ചകോടിയിൽ 500-ൽ അധികം ആഗോള എഐ കമ്പനി മേധാവികൾ അടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. ലോകം ഒരു പരിവർത്തന നിമിഷത്തിലേക്ക് അടുക്കുകയാണെന്ന് ഉച്ചകോടിയിൽ സംസാരിക്കവെ അമോദെയി പറഞ്ഞിരുന്നു.

എഐ സംവിധാനങ്ങൾ മിക്ക ജോലികളിലും മനുഷ്യരെ മറികടക്കും. രോഗങ്ങളെയും ദാരിദ്ര്യത്തെയും നേരിടാൻ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. എന്നാൽ ദുരുപയോഗത്തിന്റെയും സാമ്പത്തിക തകർച്ചയുടെയും ഗുരുതരമായ അപകടങ്ങളും എഐ ഉയർത്തും. സമൂഹം ഇപ്പോൾ എഐയുടെ പാതയിൽ മുന്നോട്ടുപോയിരിക്കുന്നുവെന്നും മനുഷ്യരുടെ കഴിവുകളെ എഐ മോഡലുകൾ മറികടക്കുന്നതിന് ഏതാനും വർഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐയെ സ്വീകരിക്കുന്നതിൽ ഇന്ത്യ ഇപ്പോൾ ലോകത്തെ നയിക്കുകയാണെന്ന് ഉച്ചകോടിയിൽ സംസാരിക്കവെ സാം ആൾട്ട്മാൻ പറഞ്ഞിരുന്നു. എഐ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാകാൻ തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ത്യ നിർമിതബുദ്ധി വിപ്ലവത്തിൽ പങ്കെടുക്കുക മാത്രമല്ല, അതിനെ നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.