കൊച്ചി: അടയ്ക്കാപുത്തൂര്‍ വാല്‍ക്കണ്ണാടിയുടെ നിര്‍മാണ സവിശേഷതകള്‍ അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലുള്ള വൈലി ശാസ്ത്ര പ്രസിദ്ധീകരണത്തില്‍. പുരാവസ്തുശാസ്ത്ര പഠനത്തിനായി ശാസ്ത്രീയ രീതികളും സാങ്കേതികവിദ്യകളും പ്രയോഗിക്കുന്ന ശാസ്ത്രശാഖയായ ആര്‍ക്കിയോമെട്രിയില്‍പ്പെടുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. ഇതോടെ 50 വര്‍ഷത്തിന്റെ ചരിത്രമുള്ള അടയ്ക്കാപുത്തൂര്‍ കണ്ണാടി ലോകശ്രദ്ധയിലേക്ക് എത്തുകയാണ്. 1974-ല്‍ ആദ്യ കണ്ണാടി നിര്‍മിച്ചത് പാലക്കാട് വെള്ളിനേഴിക്കടുത്തുള്ള അടയ്ക്കാപുത്തൂര്‍ ഗ്രാമത്തിലെ ബാലന്‍ മൂശാരിയാണ്. അദ്ദേഹത്തിന്റെ മരണശേഷം ആ പാത പിന്തുടരുന്നത് മകന്‍ എം.പി. കൃഷ്ണകുമാറാണ്.

To advertise here,

ഡോ. ജി. ശിവസുബ്രഹ്‌മണ്യന്റെ (അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂര്‍) നേതൃത്വത്തിലുള്ള പഠനസംഘത്തില്‍ അസി. പ്രൊഫസര്‍ കെ.എം. ശ്രീധര്‍ (അമൃത വിശ്വവിദ്യാപീഠം, കൊല്ലം), അസി. പ്രൊഫസര്‍ കെ.എം. ശ്രീകാന്ത്, ഗവേഷക വിദ്യാര്‍ഥി വി.കെ. മഹേഷ് (ഇരുവരും അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂര്‍) എന്നിവരായിരുന്നു അംഗങ്ങള്‍.

പരമ്പരാഗതമായ വെങ്കലക്കണ്ണാടിയുടെ നിര്‍മാണവും സാംസ്‌കാരിക പൈതൃകവും രേഖപ്പെടുത്തുകയായിരുന്നു പഠന ലക്ഷ്യം. ലോഹശാസ്ത്രത്തില്‍ ചേരുവകളുടെ അനുപാതമാണ് പ്രധാനം. ചെമ്പിന്റെയും ഈയത്തിന്റെയും അനുപാതം വ്യത്യസ്തമാണെന്നതാണ് ലോകത്തെ വെങ്കലക്കണ്ണാടികളില്‍ ഇതിനെ വേറിട്ടു നിര്‍ത്തുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി.

തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് ആറന്മുള കണ്ണാടി കണ്ട കുന്നത്തുമനയ്ക്കല്‍ രാമന്‍ നമ്പൂതിരിയാണ് അത്തരമൊന്ന് നിര്‍മിക്കുന്നതിനെക്കുറിച്ച് സുഹൃത്തുകൂടിയായ ബാലന്‍ മൂശാരിയോട് പറഞ്ഞത്. പല പരീക്ഷണങ്ങളിലൂടെ അടയ്ക്കാപുത്തൂര്‍ കണ്ണാടി പിറന്നത് അഞ്ചുവര്‍ഷം കഴിഞ്ഞാണ്. ആറന്മുള കണ്ണാടിയില്‍നിന്ന് രൂപത്തിലും നിര്‍മാണത്തിലും വ്യത്യസ്തമാണിത്. വെള്ളിനേഴി ഗ്രാമത്തിലെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ കണ്ണാടി തേടി എത്താറുണ്ട്.

ഭാര്യ ഷെല്‍നയും എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ മകന്‍ അശ്വിനും കൃഷ്ണകുമാറിനെ സഹായിക്കാന്‍ ഒപ്പമുണ്ട്. ''അച്ഛന്റെ തപസ്യ, ഞങ്ങളുടെ ശ്രമം. എല്ലാം ലോകമറിയുന്നതില്‍ സന്തോഷം'' - കൃഷ്ണകുമാര്‍ പറയുന്നു.