സിംഗപ്പൂർ: ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്‌മോസ് മിസൈലുകൾ സ്വന്തമാക്കാൻ വിയറ്റ്‌നാമും ഇന്തോനേഷ്യയും തയ്യാറെടുക്കുന്നു. വിയറ്റ്‌നാമുമായുള്ള കരാറിൽ ഇന്ത്യ ഇതിനോടകം ഒപ്പുവെച്ചതായും ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗിൽ (Shangri-La Dialogue) സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വിയറ്റ്‌നാമുമായുള്ള കരാർ നേരത്തേതന്നെ ഒപ്പിട്ടതാണെന്നും എന്നാൽ, അത് ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയത്. ഇന്തോനേഷ്യയുമായുള്ള കരാറും ഉടൻതന്നെ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, വിയറ്റ്‌നാം, ഇന്തോനേഷ്യ കരാറുകളുടെ സാമ്പത്തിക മൂല്യം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് ഏകദേശം 6000 കോടിരൂപയുടെ ഇടപാടാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇന്ത്യയിൽനിന്ന് ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങുന്ന ആദ്യ വിദേശരാജ്യം ഫിലിപ്പീൻസ് ആണ്. 2022-ൽ ഏകദേശം 375 മില്യൺ ഡോളറിനാണ് ഫിലിപ്പീൻസ് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടത്. ഈ പട്ടികയിലേക്ക് വിയറ്റ്‌നാമും ഇന്തോനേഷ്യയും കൂടി എത്തുന്നതോടെ തെക്കുകിഴക്കൻ ഏഷ്യയിൽ ബ്രഹ്‌മോസ് മിസൈലുകളുടെ സ്വാധീനം ഗണ്യമായി വർദ്ധിക്കും. ആസിയാൻ (ASEAN) രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഇന്ത്യയുടെ ഈ നടപടി.

ദക്ഷിണ ചൈനാ കടലിൽ ചൈനയുമായി സമുദ്ര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിയറ്റ്‌നാമും ഫിലിപ്പീൻസും പോലുള്ള രാജ്യങ്ങൾക്ക് ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യ കൈമാറുന്നത് വലിയ തന്ത്രപ്രധാന പ്രാധാന്യമുള്ള കാര്യമാണ്. വിശ്വസ്തരായ പങ്കാളികളുമായി നൂതന പ്രതിരോധ സംവിധാനങ്ങൾ പങ്കുവെക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമില്ലെന്ന് രാജേഷ് കുമാർ സിങ് വ്യക്തമാക്കി. ആസിയാൻ രാജ്യങ്ങളെ ഇന്ത്യ സൗഹൃദ രാജ്യങ്ങളായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുമായി ചേർന്ന് ഇന്ത്യ വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് മിസൈൽ ശബ്ദത്തേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ (മാക് 2.8) സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ വലിയൊരു വിജയമായാണ് ഈ മിസൈൽ കരാറുകൾ വിലയിരുത്തപ്പെടുന്നത്. ആഗോള ആയുധ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം ഇൻഡോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ സ്വാധീനം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രതിരോധ ഉൽപ്പാദനം, നവീകരണം, കയറ്റുമതി എന്നീ മേഖലകളിൽ ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുന്നതിനൊപ്പം, വിശ്വസ്തരായ പങ്കാളികളെ കണ്ടെത്താനും പ്രതിരോധ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം യൂറേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഇന്ത്യ പ്രതിരോധ കയറ്റുമതി വർധിപ്പിക്കാനുള്ള നീക്കത്തിലാണ്.