മോസ്‌കോ: ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈലുകൾ ഘടിപ്പിച്ച അമുർ-1650 (Amur-1650) എന്ന അത്യാധുനിക ഡീസൽ-ഇലക്ട്രിക് അന്തർവാഹിനി റഷ്യ ഔദ്യോഗികമായി പുറത്തിറക്കി. ഇതോടെ കടലിനടിയിൽ നിന്നുള്ള ആക്രമണ ശേഷിയിൽ റഷ്യ വലിയ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്. ക്രാൺസ്റ്റാഡിൽ നടന്ന 'ഇന്റർനാഷണൽ മാരിടൈം ഡിഫൻസ് ഷോ ഫ്‌ലീറ്റ് 2026'-ലാണ് ഈ അന്തർവാഹിനി ആദ്യമായി പ്രദർശിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ആണവേതര അന്തർവാഹിനികളിലൊന്നാണ് അമുർ-1650. ബ്രഹ്‌മോസ്, ക്ലബ്-എസ് (Club-S) ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ 28 തരം ആയുധങ്ങൾ ഇതിൽ സജ്ജീകരിക്കാം.

To advertise here,

സാധാരണ ടോർപ്പിഡോ ട്യൂബുകളെ ആശ്രയിക്കാതെ തന്നെ ലംബമായി മിസൈലുകൾ തൊടുക്കാൻ ഇതിന് സാധിക്കും. ഇത് കടലിലെയും കരയിലെയും ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം ആക്രമിക്കാൻ സഹായിക്കുന്നു. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ (Mach 3) സഞ്ചരിക്കുന്ന ബ്രഹ്‌മോസ് മിസൈലുകൾ ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് തിരിച്ചറിയാൻ പോലും സമയം നൽകാത്തവയാണ്. ഈ മിസൈലുകൾ അമുറിനെ അപകടകാരിയാക്കുന്നു.

എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനം ഉള്ളതിനാൽ 20 മുതൽ 25 ദിവസം വരെ വെള്ളത്തിനടിയിൽ തന്നെ തുടരാൻ ഇതിന് കഴിയും. ശബ്ദം കുറവായതിനാൽ ശത്രുക്കൾക്ക് ഇത് കണ്ടെത്തുക പ്രയാസമാണ്.

ഏകദേശം 3,000 ടൺ ഭാരമുള്ള ഈ അന്തർവാഹിനിയിൽ 42 ജീവനക്കാർ ഉണ്ടാകും. 60 ദിവസം വരെ തുടർച്ചയായി പ്രവർത്തിക്കാൻ ഇതിന് ശേഷിയുണ്ട്. അന്താരാഷ്ട്ര പ്രതിരോധ വിപണിയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് റഷ്യ ഈ പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച്, ഇൻഡോ-പസഫിക് മേഖലയിൽ ഈ അന്തർവാഹിനിയുടെ സാന്നിധ്യം നിർണ്ണായകമാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.