ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനമാണ് ചെങ്ഡു എന്ന ജെ-20. തങ്ങളുടെ സൈനിക സാങ്കേതിക വിദ്യയിലെ അഭിമാന പദ്ധതിയായാണ് ജെ-20 യുദ്ധവിമാനത്തെ ചൈന അവതരിപ്പിക്കുന്നത്. എന്നാല്‍, അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമായി ചൈന അവകാശപ്പെടുന്ന ജെ-20യുടെ ഗുണഗണങ്ങള്‍ വെറും അവകാശവാദമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മ്യാന്‍മര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്സിമാ എന്ന മാധ്യമത്തിലാണ് ചൈനയുടെ 'ശക്തനായ വ്യാളി' ഒരു വ്യാവസായിക വിജയത്തിനപ്പുറം ഒന്നുമല്ലെന്നു സ്ഥാപിക്കുന്നത്. അഞ്ചാം തലമുറ യുദ്ധവിമാനത്തെ തുടര്‍ച്ചയായി സൂപ്പര്‍സോണിക് വേഗതയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്ന കാര്യക്ഷമമായ എന്‍ജിന്റെ അഭാവം, വിമാനത്തിന്റെ വലിപ്പം, എയര്‍ഫ്രെയിമിലെ പ്രശ്‌നങ്ങള്‍, എവിയോണിക്‌സ് എന്നിവ പറയുന്നതുപോലെ അത്ര മികച്ചതല്ലെന്നാണ് മിസ്സിമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈന തങ്ങളുടെ വ്യോമസേനയെ ആധുനികവത്കരിക്കുന്നതിന്റെ തിരക്കിലാണ്. നിലവില്‍ 300 ജെ-20 യുദ്ധവിമാനങ്ങളെ സേനയുടെ ഭാഗമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇരട്ട എന്‍ജിന്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനമാണ് ജെ-20. കാനാര്‍ഡ് ഡിസൈന്‍ (പ്രധാന ചിറകിനെ കൂടാതെ മുന്‍ഭാഗത്തോട് ചേര്‍ന്ന് ചെറിയ ചിറകുകളുള്ള രൂപകല്‍പ്പന) ആണ് ഈ യുദ്ധവിമാനത്തില്‍ അവലംബിച്ചിരിക്കുന്നത്. ഇതിനൊപ്പം ആയുധങ്ങള്‍ വഹിക്കാന്‍ പ്രത്യേക അറ (ഇന്റേണല്‍ വെപ്പണ്‍ ബേ)യുമുണ്ട്. ഒരു സ്‌റ്റെല്‍ത്ത് യുദ്ധവിമാനത്തിന് വേണ്ട സവിശേഷതകള്‍ പുറമേക്ക് ഉണ്ടെങ്കിലും സൂഷ്മമായി നിരീക്ഷിച്ചാല്‍ ഇതിന്റെ ദൗര്‍ബല്യങ്ങള്‍ വ്യക്തമായി മനസിലാക്കാനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രധാന ദൗര്‍ബല്യമായി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്‍ജിനെപ്പറ്റിയുള്ളതാണ്. ജെ-20 യുടെ ആദ്യ വകഭേദങ്ങളില്‍ ഉപയോഗിച്ചത് റഷ്യയുടെ എഎല്‍-31 എന്‍ജിനായിരുന്നു. ഇതില്‍നിന്ന് ചൈന വികസിപ്പിച്ച ഡബ്ലിയു.എസ്-10 എന്ന എന്‍ജിനാണ് പിന്നീട് ഉപയോഗിച്ചത്. എന്നാല്‍, ഈ രണ്ട് എന്‍ജിനുകളും വലിയ ബാധ്യതയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായി ഒരേരീതിയിലുള്ള സൂപ്പര്‍സോണിക് വേഗം നിലനിര്‍ത്തുന്നതില്‍ ഈ രണ്ട് എന്‍ജിനുകളും പരാജയപ്പെട്ടു. മാത്രമല്ല, അറ്റകുറ്റപ്പണികള്‍ക്ക് ചെലവേറെയുണ്ടാകുന്നു. ഇതിനെല്ലാം പരിഹാരമായി ചൈനീസ് എന്‍ജിനീയര്‍മാര്‍ ഡബ്‌ളിയു.എസ്-15 എന്ന മറ്റൊരു എന്‍ജിന്‍ വികസിപ്പിക്കുന്നുണ്ട്. ഇതിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അതിനുമുമ്പുതന്നെ വിമാനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ചൈനീസ് വ്യോമസേന സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനുപുറമെ, ഇതിന്റെ ഉത്പാദനത്തിലുണ്ടാകുന്ന കാലതാമസവും വലിയ തലവേദനയാണ്. അതിനാല്‍തന്നെ സേനയുടെ ആവശ്യപ്രകാരം നിര്‍മിച്ചു നല്‍കുന്ന ജെ-20 യുദ്ധവിമാനങ്ങളില്‍ എത്രയെണ്ണം പുതിയ എന്‍ജിന്‍ ഉപയോഗിക്കുന്നതാണെന്നതിന് ഒരു വ്യക്തതയുമില്ല. ഇത് പെട്ടെന്നുണ്ടാകുന്ന യുദ്ധസാഹചര്യങ്ങളില്‍ ജെ-20 യുദ്ധവിമാനത്തെ വിന്യസിക്കുന്നത് പ്രതിസന്ധിയുണ്ടാക്കും.
യുദ്ധവിമാനത്തിന്റെ വലിപ്പവും ഒരു പോരായ്മയാണ്. സാധാരണ റഡാറുകളെ കബളിപ്പിക്കാന്‍ പരമാവധി വലിപ്പം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍, യു.എസിന്‌റെ എഫ്-35, എഫ്-22 റാപ്റ്റര്‍ എന്നിവയെ അപേക്ഷിച്ച് നോക്കിയാല്‍ ജെ-20 യുദ്ധവിമാനത്തിന് വലിപ്പം കൂടുതലാണ്. ഇത് റഡാര്‍ ക്രോസ് സെക്ഷന്‍ കൂട്ടുകയും റഡാറുകളില്‍ പെട്ടെന്ന് കണ്ടെത്തപ്പെടുന്നതിന് കാരണമാവുകയും ചെയ്യും. എതിരാളികളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതിജീവന സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവിചാരിതമായി പുറത്തുവന്ന ചിത്രങ്ങളും ജെ-20 വിമാനത്തെ പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ള ചൈനയുടെ വ്യഗ്രതയും ഇതിന്റെ റഡാര്‍ വിവരങ്ങള്‍ എങ്ങനെയാകുമെന്നത് കണക്കുകൂട്ടുന്നതിന് മറ്റുള്ളവരെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ യുദ്ധസാഹചര്യങ്ങളില്‍ എതിരാളികളുടെ ഇടങ്ങളിലേക്ക് കടന്നുകയറാനുള്ള മേല്‍ക്കോയ്മ നഷ്ടപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏവിയോണിക്‌സിന്റെയും സെന്‍സര്‍ ഫ്യൂഷന്റെയും കാര്യത്തില്‍, ജെ-20 മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും അമേരിക്കന്‍ സംവിധാനങ്ങള്‍ക്ക് പിന്നിലാണ്. യുദ്ധ സാഹചര്യങ്ങളില്‍ സെന്‍സറുകളുടെ സംയോജനം, നെറ്റ്വര്‍ക്ക് വഴിയുള്ള ഡാറ്റാ സംയോജനം, ഇലക്ട്രോണിക് യുദ്ധ ശേഷികള്‍ എന്നിവയ്ക്ക് വര്‍ഷങ്ങളുടെ യുദ്ധപരിചയത്തിലൂടെ തെളിയിക്കപ്പെട്ട വികസനം ആവശ്യമാണ്, അത് ചൈനയ്ക്ക് ഇപ്പോഴും ഇല്ല.
പതിറ്റാണ്ടുകളായി വളര്‍ത്തിയെടുത്തതും സഖ്യകക്ഷികളുമായി ഡാറ്റ പങ്കിടുന്നതുമായ യുഎസ് സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പിഎല്‍എയുടെ സോഫ്റ്റ്വെയര്‍ സംവിധാനം, വിമാനം പറത്തിയ മണിക്കൂറുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സുരക്ഷിതമായ വിതരണ ശൃംഖലകള്‍ എന്നിവയുടെ കാര്യത്തില്‍ ചൈന വളരെ പിന്നിലാണ്.
വലിയ എയര്‍ഫ്രെയിമും എഞ്ചിന്‍ പ്രശ്‌നങ്ങളും കൂടുതല്‍ കഠിനമായ അറ്റകുറ്റപ്പണികളിലേക്കും ദൗത്യ നിരക്കിന്റെ അസ്ഥിരതയിലേക്കും നയിക്കും. ജെ-20 പൈലറ്റുമാരുടെ പരിശീലനവും യഥാര്‍ത്ഥ പ്രവര്‍ത്തന പരിചയവും പരിമിതമാണ്. കയറ്റുമതിക്കായി ആരും സമീപിച്ചതായി റിപ്പോര്‍ട്ടില്ല, കൂടാതെ വലിയ തോതിലുള്ള ബഹുരാഷ്ട്ര സൈനികാഭ്യാസങ്ങളില്‍ പങ്കാളിത്തം കുറവുമാണ്.
ഇത് പൈലറ്റുമാരുടെ സന്നദ്ധത, യുദ്ധതന്ത്രങ്ങള്‍, വിമാനത്തിന്റെ യഥാര്‍ത്ഥ പോരാട്ട അതിജീവനശേഷി എന്നിവയെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പാശ്ചാത്യ അഞ്ചാം തലമുറ ജെറ്റുകളുമായി മത്സരിക്കാന്‍ കഴിവുള്ള ഒരു സ്റ്റെല്‍ത്ത് പോര്‍വിമാനമെന്ന നിലയില്‍ ജെ-20യെ കാണാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Published: 25 Sept 2025, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented