ലാസ് വെഗാസ് (യുഎസ്എ): ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറിൽ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസി.  മിന്നും ജയത്തോടെ അർജുൻ സെമിയിലെത്തി. ക്വാർട്ടറിൽ ഉസ്‌ബെക്കിസ്താന്റെ നോദിർബെക് അബ്ദുസത്താറോവിനെയാണ്  അര്‍ജുന്‍ കീഴടക്കിയത്.

To advertise here,

ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് അർജുൻ എരി​ഗാസി. സെമിയില്‍ അര്‍മേനിയന്‍ താരം ലെവോണ്‍ ആരോണിയനാണ് അര്‍ജുന്റെ എതിരാളി. അതേസമയം ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. യുഎസ്എയുടെ ഫാബിയാനോ കരുവാനയോടാണ് തോൽവി. കഴിഞ്ഞ ദിവസം കാൾസണെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ മുന്നേറിയത്. 39 നീക്കങ്ങളിലാണ് അഞ്ചുവട്ടം ലോകചാമ്പ്യനായ കാൾസന്റെ പോരാട്ടം അവസാനിച്ചത്. 

ക്ലാസിക്കൽ ചെസിൽനിന്ന് വ്യത്യസ്തമായ ഫ്രീസ്റ്റൈൽ ഫോർമാറ്റിലാണ് ചാമ്പ്യൻഷിപ്പ്. ലോകത്തെ മികച്ച 16 താരങ്ങളാണ് രണ്ടു ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്. ഗ്രൂപ്പ് വൈറ്റിൽ നാലര പോയന്റുമായി ഒന്നാമതായാണ് പ്ര​ഗ്നാനന്ദ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ബ്ലാക്കിൽ നാലു പോയന്റുമായി അർജുൻ എരിഗാസി മൂന്നാം സ്ഥാനം നേടിയാണ് ക്വാർട്ടർ ഉറപ്പാക്കിയത്.